ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ നേതാക്കളെ ലക്ഷ്യംവച്ച് പിഎഫ്ഐ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നതായി എൻഐഎ അവകാശപ്പെടുന്നു.
ഭീകരപ്രവർത്തനത്തിനും കലാപമുണ്ടാക്കാനും ഹവാല ഇടപാടിലൂടെ 120 കോടി രൂപ സമാഹരിച്ചതായാണ് ഇഡി പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഹർത്താൽദിവസം ഉണ്ടായ അക്രമസംഭവങ്ങളുടെ വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിക്കുന്നുണ്ട്.
പാറ്റ്നയിൽ ജൂലൈ 12നു നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി മലയാളിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷഫീഖ് പായേത്തിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇഡി പറയുന്നു. ആക്രമണത്തിനായി പരിശീലനപരിപാടി പിഎഫ്ഐ സംഘടിപ്പിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി പങ്കെടുത്ത റാലിക്കു നേരേ ഇന്ത്യൻ മുജാഹിദീൻ ആക്രമണം ആസൂത്രണം ചെയ്തിരുന്നു. യുപിയിലെ ചില പ്രമുഖരെയും തന്ത്രപ്രധാന മേഖലകളും ആക്രമിക്കാൻ പിഎഫ്ഐ പദ്ധതിയിട്ടിരുന്നതായും ആരോപിക്കുന്നു. ഇതിനായി ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും പറയുന്നു.
ഷഫീഖ് പായേത്തിനു പുറമേ പിഎഫ്ഐ ഡൽഹി അധ്യക്ഷൻ പർവേസ് മുഹമ്മദ് അടക്കം മൂന്നു പേർകൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരേ 2018 മുതൽ അന്വേഷണം നടന്നുവരികയാണ്. ഖത്തറിൽനിന്ന് പണം എത്തിച്ചതിന്റെയും റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ വഴി ധനസമാഹരണം നടത്തിയതിന്റെയും വിശദാംശങ്ങൾ ഇഡി നൽകിയിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ മറവിലാണ് ഇടപാടുകൾ നടക്കുന്നത്.
പിഎഫ്ഐയെ നിരോധിക്കണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിരോധനനടപടികൾ തുടങ്ങിയതായി കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. നിരോധന ചർച്ചകൾ സജീവമാണെങ്കിലും എൻഐഎയുടെ റിപ്പോർട്ട് ഇക്കാര്യത്തിൽ നിർണായകമാകും.
അതിനിടെ ഡൽഹി കലാപക്കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഡൽഹി പോലീസ് അധിക കുറ്റപത്രം ഉടൻ സമർപ്പിക്കും.
കേന്ദ്രം റിപ്പോർട്ട് തേടി
തിരുവനന്തപുരം: മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടു സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോടു റിപ്പോർട്ട് തേടി.
അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും നാശനഷ്ടത്തിന്റെ കണക്കുകളും പ്രതികളുടെ വിവരങ്ങളുമടക്കം നൽകാനാണ് സംസ്ഥാന ഇന്റലിജൻസ് മേധാവിയോട് നിർദേശിച്ചത്. ഇതിനു പിന്നാലെ സംസ്ഥാനത്തു വ്യാപക അറസ്റ്റും നടന്നു.
ടി
പോപ്പുലർ ഫ്രണ്ട് പ്രധാനമന്ത്രിയെ ഉന്നമിട്ടു : ഇഡി
01:30 AM Sep 25, 2022 | Deepika.com