ന്യൂഡൽഹി: മ്യാൻമറിൽ തൊഴിൽത്തട്ടിപ്പ് വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. മലയാളികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നതിൽ ഉൾപ്പെട്ട നാല് കന്പനികളെ തിരിച്ചറിഞ്ഞു.
തൊഴിൽത്തട്ടിപ്പിന് ഇരകളാകുന്നവരുടെ വിവരശേഖരണം ദുഷ്ക്കരമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരേ നടപടിവേണമെന്ന് മ്യാൻമറിലെ ഇന്ത്യൻ സ്ഥാനപതി കത്തയച്ചതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
മലയാളികളായ ഐടി പ്രഫഷനലുകൾ ഉൾപ്പെടെ 500ൽ അധികം ഇന്ത്യക്കാർ മ്യാൻമറിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. ആകർഷകമായ തൊഴിൽവാഗ്ദാനങ്ങൾ നൽകി തായ്ലൻഡിൽ എത്തിച്ചശേഷം മ്യാൻമറിലേക്കു കടത്തുന്നു.
സമൂഹമാധ്യമങ്ങൾ വഴിയും ഇന്ത്യയിലും ദുബായിലുമുള്ള ഏജൻസികൾവഴിയുമാണ് പ്രചാരണം. വ്യാജവാഗ്ദാനങ്ങളുടെ കെണിയിൽ വീഴരുതെന്നും കന്പനിയുടെയും റിക്രൂട്ടിംഗ് ഏജൻസിയുടെയും വിശ്വാസ്യത ഇന്ത്യയുടെ സ്ഥാനപതികാര്യാലയം വഴി ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
ലസാദാ, സൂപ്പർ എനർജി ഗ്രൂപ്പ്, സെൻഷ്യൻ ഗ്രൂപ്പ്, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒകെഎക്സ് പ്ലസ് എന്നീ കന്പനികളെ തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മ്യാൻമർ തായ്ലൻഡ് അതിർത്തിയിലെ മ്യാവഡിയിലാണ് ഇത്തരത്തിലുള്ള ഭൂരിഭാഗം ഐടി കന്പനികളും പ്രവർത്തിക്കുന്നത്. എല്ലാവരെയും തിരിച്ചെത്തിക്കാനാണ് ശ്രമമെന്ന് വിദേശകാര്യസഹമന്ത്രി പറഞ്ഞു.
ബാങ്കോക്കിലേക്ക് വിസ ഓണ് അറൈവലിൽ എത്തുന്നവരാണ് മ്യാൻമറിലേക്കു പോകുന്നത്. അതിനാൽ ഇവരുടെ വിവരശേഖരണം വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ബന്ധുക്കൾ പരാതി നൽകുകയോ സ്ഥാനപതികാര്യാലയത്തെ സമീപിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്.
സ്ഥാനപതി കാര്യാലയങ്ങൾ മാർഗനിർദേശങ്ങൾ നേരത്തെ മുതൽ നൽകിവരുന്നുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മ്യാൻമറിലെ തൊഴിൽത്തട്ടിപ്പ്: വിദേശകാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശം പുറത്തിറക്കി
01:21 AM Sep 25, 2022 | Deepika.com