സിംല: ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിച്ചേക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗസംഘം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
ഉയർന്ന പ്രദേശങ്ങളിലുള്ള മണ്ഡലങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുമുന്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശം രാഷ്ട്രീയകക്ഷികൾ മുന്നോട്ടുവച്ചതായി സിംലയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയശേഷം മഞ്ഞുവീഴ്ച ഉൾപ്പെടെയുള്ള വെല്ലുവിളികൾ വിലയിരുത്തി പെരുമാറ്റച്ചട്ടം പുറത്തിറക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം ഇല്ലാതാക്കാൻ സംസ്ഥാനത്ത് കേന്ദ്രഏജൻസികളുടെ പരിശോധന തുടങ്ങിക്കഴിഞ്ഞു.
ഖനി മാഫിയയ്ക്കെതിരേ സമീപദിവസങ്ങളിൽ നടന്ന റെയ്ഡ് ഇതിന്റെ ഭാഗമാണ്. ഭിന്നശേഷി വോട്ടർമാരുടെ സൗകര്യത്തിനായി സംസ്ഥാനത്ത് ആദ്യമായി ഇത്തവണ ബ്രെയ്ലി ലിപികൂടി ഉൾപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കും.
തെരഞ്ഞെടുപ്പ് സുഗമമായി പൂർത്തിയാക്കാൻ മൂന്നുവർഷത്തിലേറെയായി ഒരിടത്ത് തുടരുന്ന മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പുനർവിന്യാസത്തിന് നിർദേശം നൽകിയതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിലേക്ക്
01:21 AM Sep 25, 2022 | Deepika.com