ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഭാരവാഹികൾ മുസ്ലിം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിന് രാജ്യത്തിനകത്തും പുറത്തുനിന്നുമായി പിഎഫ്ഐ ഭാരവാഹികൾ സാന്പത്തിക സഹായം കൈപ്പറ്റുന്നതായും അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എൻഐഎ ഇഡി സംസ്ഥാന പോലീസ് സേനകൾ വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ 106 പിഎഫ്ഐ നേതാക്കൾ അറസ്റ്റിലായതിനു പിന്നാലെയാണ് എൻഐയുടെ വെളിപ്പെടുത്തൽ. ഡൽഹിയിൽ അറസ്റ്റിലായ പ്രതികളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യംചെയ്തിരുന്നു.
പിഎഫ്ഐ കേന്ദ്രങ്ങളിൽനിന്നു താലിബാൻ മാതൃകയിൽ മതമൗലികവാദം പ്രചരിപ്പിക്കുന്നതായ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റിലായ നേതാക്കളെ എൻഐഎ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്തയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. പിഎഫ്ഐയുടെ ഫണ്ടിംഗിനെക്കുറിച്ചും പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും വിശദമായി ചോദ്യംചെയ്തു.
ഭീകരവാദത്തിനും ഭീകരവാദ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്നതിലും പരിശീലന ക്യാന്പുകൾ സംഘടിപ്പിക്കുന്നതിലും പിഎഫ്ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐയുടെ പരിശോധന. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് എൻഐഎ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ വയർലെസ് സെറ്റുകളും ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും എൻഐഎ അറിയിച്ചു.
കോളജ് പ്രഫസറുടെ കൈ വെട്ടൽ, മറ്റ് മതസംഘടനകളുമായി ബന്ധമുള്ളവരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്ഫോടകവസ്തുക്കൾ ശേഖരിക്കൽ, ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ, പൊതുജനങ്ങളിൽ ഭീതി പടർത്തൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ ഉന്നയിക്കുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തനം താലിബാൻ മാതൃകയിൽ: എൻഐഎ
12:50 AM Sep 24, 2022 | Deepika.com