മുംബൈ: മധ്യ മുംബൈയിലെ ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനാ പക്ഷത്തിന് ബോംബെ ഹൈക്കോടതി അനുമതി നല്കി. ഒക്ടോബർ അഞ്ചിനാണു ദസറ റാലി നടക്കുക.
ശിവാജി പാർക്കിൽ നിരവധി വർഷമായി ശിവസേന ദസറ റാലി നടത്തിയിരുന്നു. ശിവസേനയിലെ പിളർപ്പിനെത്തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷം ശിവാജി പാർക്കിൽ റാലിക്കായി അനുമതി നേടിയിരുന്നു. തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) ഇരുപക്ഷത്തിനും അനുമതി നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചു.
ഏതെങ്കിലും ഒരു പക്ഷത്തിന് അനുമതി നല്കിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നായിരുന്നു ബിഎംസിയുടെ വാദം. ബിഎംസി ഉത്തരവിനെതിരേ താക്കറെ പക്ഷമാണു കോടതിയെ സമീപിച്ചത്. ബിഎംസിയുടെ തീരുമാനം നിയമനടപടികളുടെ ദുർവിനിയോഗമാണെന്നു ജസ്റ്റീസുമാരായ ആർ.ഡി. ധാനുക, കമൽ ഖാതാ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒക്ടോബർ രണ്ടു മുതൽ ആറു വരെ ശിവാജി പാർക്ക് ഉപയോഗിക്കാൻ താക്കറെ പക്ഷത്തിനു കോടതി അനുമതി നല്കി.
ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ഉദ്ധവ് പക്ഷത്തിന് അനുമതി
12:50 AM Sep 24, 2022 | Deepika.com