ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രത്തിനൊപ്പം ‘പേസിഎം’ എന്ന വിശേഷണവുമായി പോസ്റ്ററുകള്‍ പതിച്ചതുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. കെപിസിസി പ്രസിഡന്റ് ഡി.കെ .ശിവകുമാര്‍, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, ബി.കെ. ഹരിപ്രസാദ്, പ്രിയാങ്ക് ഖാര്‍ഗേ എന്നിവരടക്കമുള്ള നേതാക്കളെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്ററുകള്‍ പോലീസ് നീക്കംചെയ്തതിനു പിന്നാലെ കെപിസിസിയുടെ സാമൂഹികമാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ബി.ആര്. നായിഡു, കോണ്‍ഗ്രസ് ഐടി സെല്‍ അംഗം ഗഗന് യാദവ് എന്നിവരുള്‍പ്പെടെ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് കെപിസിസിയുടെ ആഹ്വാനപ്രകാരം നേതാക്കള്‍തന്നെ പോസ്റ്റര്‍ പതിക്കാനിറങ്ങിയത്.
നേരത്തേ കര്‍ണാടക സര്‍ക്കാര്‍ സംരംഭകരോട് 40 ശതമാനം കമ്മീഷന് ആവശ്യപ്പെടുകയാണെന്ന തരത്തില്‍ തെലുങ്കാനയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു സംരംഭകര്‍ക്കു മുന്നില്‍ സംസ്ഥാനത്തിന്റെ ഇമേജ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിച്ചുകൊണ്ട് ബംഗളൂരു നഗരത്തില്‍ തന്നെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പൊതുമരാമത്ത് കരാറുകാരോടും സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന് ആവശ്യപ്പെടുന്നതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ നിരത്തിക്കൊണ്ട് 40 പെര്‍സെന്റ് സര്‍ക്കാര്‍ എന്ന പേരില്‍ ഒരു വെബ്സൈറ്റിനും കെപിസിസി രൂപംനല്കിയിട്ടുണ്ട്.
പേസിഎം പോസ്റ്റർ പ്രചരണം: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍
12:48 AM Sep 24, 2022 | Deepika.com