ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരേ രാജ്യമൊട്ടാകെ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ.
15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിൽ അന്വേഷണ ഏജൻസികൾ നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ 106 പേരെ അറസ്റ്റ് ചെയ്തു. നൂറോളം പേർ കസ്റ്റഡിയിലുണ്ട്. ഭീകരപ്രവർത്തനത്തിനു ധനസഹായം, തീവ്രവാദ പരിശീലന ക്യാന്പുകൾ സംഘടിപ്പിക്കൽ, യുവാക്കളെ ഭീകരപ്രവർത്തനത്തിലേക്കു റിക്രൂട്ട് ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണു റെയ്ഡ് നടത്തിയതെന്ന് എൻഐഎ അറിയിച്ചു.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണു കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരിൽ 22 പേർ കേരളത്തിൽനിന്നാണ്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും 20 പേർ വീതം അറസ്റ്റിലായി. തമിഴ്നാട്ടിൽ 10 പേരും ആസാമിൽ ഒന്പതു പേരും യുപിയിൽ എട്ടു പേരും പിടിയിലായി.
ഈ സംസ്ഥാനങ്ങൾ കൂടാതെ ആന്ധ്രപ്രദേശ്, തെലുങ്കാന, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, മണിപ്പുർ, പുതുച്ചേരി എന്നിവിടങ്ങളിലുമായിരുന്നു എൻഐഎ റെയ്ഡ്. രാജ്യത്തിനെതിരെയുള്ള നീക്കത്തിനെതിരേ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നായിരുന്നു റെയ്ഡ്.
നജുമുദ്ദീൻ, ടി.എസ്. സൈനുദ്ദീൻ, യഹ്യ കോയ തങ്ങൾ, കെ. മുഹമ്മദാലി, സി.ടി. സുലൈമാൻ, പി.കെ. ഉസ്മാൻ, കാറമണ്ണ അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിഹാസ്, അൻസാരി പി., എം.എം. മുജീബ് ഒ.എം.എ. സലാം, കെ.പി. ജസീർ വി.പി. നസറുദ്ദീൻ എളമരം, മുഹമ്മദ് ബഷീർ, കെ.പി. ഷഫീർ , ഇ. അബൂബക്കർ, പ്രഫ. പി. കോയ, ഇ.എം. അബ്ദുൾ റഹ്മാൻ എന്നിവർ കേരളത്തിൽനിന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തു വിവിധ ജില്ലകളിൽ പോപ്പുലർ ഫ്രണ്ടിനു സ്വാധീനമുള്ള കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. മലപ്പുറം ജില്ലയിൽ മാത്രം ദേശീയ, സംസ്ഥാന നേതാക്കളായ 13 പേരാണ് അറസ്റ്റിലായത്.
എൻഐഎ രൂപവത്കരിച്ചശേഷം നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷനിൽ 1500ലേറെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയായിരുന്ന പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പുലർച്ചെ ഒരുമണിയോടെ റെയ്ഡ് ആരംഭിച്ചത്.
എൻഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്ത 11 പേരെ റിമാൻഡ്് ചെയ്തു.മഹാരാഷ്ട്രയിൽ അറസ്റ്റിലായ അഞ്ചു പേരെ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിൽ വിട്ടു. കർണാടകയിൽ ബംഗളൂരു, മംഗളൂരു, ദക്ഷിണ കന്നഡ, സിർസി, ഉത്തര കന്നഡ ജില്ലകളിലായിരുന്നു റെയ്ഡ്.
തമിഴ്നാട്ടിൽ ചെന്നൈ, തേനി, മധുര, കോയന്പത്തൂർ, രാമനാഥപുരം ജില്ലകളിലായിരുന്നു റെയ്ഡ്.
നിരോധനത്തിനു സാധ്യതയേറി
റെയ്ഡിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനു നിരോധനം ഏർപ്പെടുത്താനുള്ള സാധ്യതയേറി. ആന്ധ്രപ്രദേശിലും തെലുങ്കാനയിലും നടത്തിയ റെയ്ഡിന് ശേഷം നാലു പ്രതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19ന് എൻഐഎ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങൾക്കു ഗൂഢാലോചന നടത്താനാണു പിഎഫ്ഐ ശ്രമിക്കുന്നതെന്നും ഇതര മതസ്ഥരെ വധിക്കാൻ പിഎഫ്ഐ പ്രവർത്തകർക്കു പരിശീലനം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.