രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ സമീപനമായിരിക്കുമെന്ന് കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. എഐസിസി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയാ ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ സോണിയ ഗാന്ധിയുടെ ഒൗദ്യോഗിക വസതിയിലാണ് ഇന്നലെ കൂടിക്കാഴ്ച നടന്നത്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാൽ കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ തയാറാണെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുമായും ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ഒൗദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്നതിനും നാമനിർദേശം ചെയ്യുന്നതിനും സാധിക്കുന്നവരുടെ പട്ടിക 20ന് പുറത്തുവിട്ടിരുന്നു.
കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തോടൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനത്തു തുടരുമെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൽ, ഒരാൾക്ക് ഒന്നിലധികം സ്ഥാനങ്ങളിൽ പാടില്ലെന്നു തീരുമാനിച്ചിരുന്നു. ഇരട്ടപദവി വഹിക്കുന്നത് സാധ്യമാണോയെന്നുള്ള ചോദ്യത്തിന്, കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സ്വതന്ത്രമാണെന്നും മറ്റു തെരഞ്ഞെടുപ്പുകൾ പോലെയല്ലെന്നുമായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം. ഇത്തരം നിബന്ധനകൾ മത്സരിക്കുന്ന വ്യക്തികളെയും ആശ്ര യിച്ചിരിക്കുമെന്നാണ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്.
രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിതന്നെ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
അതേസമയം, ഗെഹ്ലോട്ടിനെതിരേ മത്സരിക്കാൻ സാധ്യതയുള്ള കോണ്ഗ്രസ് നേതാവ് ശശി തരൂർ വോട്ടർപട്ടിക പരിശോധിക്കുന്നതിന് ഇന്നലെ എഐസിസി ആസ്ഥാനത്തെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
മത്സരിക്കുമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗും സൂചന നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയാണ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്നതെങ്കിൽ ശശി തരൂരിനു പകരം കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയാകും മത്സരിക്കുക.
കോണ്ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : നിഷ്പക്ഷയെന്ന് സോണിയ
01:10 AM Sep 22, 2022 | Deepika.com