ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാന്പത്തിക സംവരണം ഏർപ്പെടുത്തിയതു പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന വാദം ആവർത്തിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ.
സാന്പത്തിക സംവരണം ഏർപ്പെടുത്തിയതിനെതിരേ നൽകിയ ഹർജികളിൽ തുടർച്ചയായ വാദം നടക്കുന്ന അഞ്ചാം ദിവസവും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ഇക്കാര്യം ആവർത്തിച്ചു.
എന്നാൽ, തികച്ചും മെറിറ്റ് അടിസ്ഥാനത്തിൽ മത്സരിക്കുന്ന അപേക്ഷകർക്കായി നീക്കിവച്ചതിൽനിന്നൊരു പങ്ക് സാന്പത്തിക സംവരണ ക്വോട്ട വഴി എടുത്തുമാറ്റുകയല്ലേ സർക്കാർ ചെയ്തിരിക്കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചത്.
പത്തു ശതമാനം പിന്നാക്ക സാന്പത്തിക സംവരണം ഏർപ്പെടുത്തിയതോടെ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽ, സീറ്റ് തുടങ്ങിയവയ്ക്ക് അപേക്ഷിക്കുന്നവരുടെ അവസരം ചുരുക്കി. പൊതുവിഭാഗത്തിനായി മാറ്റിവച്ച 50 ശതമാനം അവസരങ്ങൾ ഒബിസി, മുന്നാക്ക, പട്ടികജാതി, പട്ടികവർഗം അടക്കം എല്ലാവർക്കും ഉള്ളതാണെന്നും വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി.
മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങളെ സാന്പത്തിക സംവരണം ബാധിക്കുമെന്നും ക്രീമിലെയർ പരിഗണനയിൽനിന്ന് അവർ പുറത്താകുമെന്നുമുള്ള എതിർഭാഗത്തിന്റെ വാദം ചീഫ് ജസ്റ്റീസ് ഇന്നലെ ചൂണ്ടിക്കാട്ടി. മാത്രമല്ല, ജനറൽ വിഭാഗത്തിന്റെ അവസരം കുറയും എന്ന തരത്തിൽ ഉയർന്ന ആശങ്കയും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പത്തു ശതമാനം സാന്പത്തിക സംവരണം നിലവിലെ അൻപതു ശതമാനം പരിധിയിൽ ഉൾപ്പെടുമോ എന്നാണു ചോദ്യമെങ്കിൽ ഇല്ലെന്നാണ് മറുപടിയെന്നാണ് അറ്റോർണി ജനറൽ വ്യക്തമാക്കിയത്.
പല സംസ്ഥാനങ്ങളിലും ക്രൈസ്തവ വിശ്വാസത്തിലേക്കു മാറിയ ദളിത് വിഭാഗങ്ങളെ പിന്നാക്കവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ജസ്റ്റീസ് രവീന്ദ്ര ഭട്ടും ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങളിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെയും പിന്നാക്ക സമുദായമായി കണക്കാക്കുന്നുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഭാഗങ്ങളിലെ സാമൂഹികമായും ജാതിപരമായും പിന്നാക്കം നിൽക്കുന്നവർ തന്നെയാണ്. ഇക്കാര്യം പാടേ വിസ്മരിക്കരുതെന്നും ജസ്റ്റീസ് രവീന്ദ്ര ഭട്ട് പറഞ്ഞു.
സാന്പത്തികസംവരണം : മറ്റു പിന്നാക്കവിഭാഗങ്ങൾക്കു പ്രതികൂലമാകില്ലെന്നു കേന്ദ്രസർക്കാർ
01:10 AM Sep 22, 2022 | Deepika.com