ശ്രീനഗർ: കാഷ്മീർ വോട്ടർപട്ടികയിൽ കേന്ദ്രഭരണ പ്രദേശത്തിനു പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്തുന്നതിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. കാഷ്മീരിൽ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ 25 ലക്ഷം വോട്ടർമാർ കൂടുതലായുണ്ടാകുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേശ് കുമാർ ഈയിടെ പറഞ്ഞിരുന്നു.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ആദ്യമായാണു വോട്ടർപട്ടിക പുതുക്കുന്നത്.370-ാം വകുപ്പ് റദ്ദാക്കിയതോടെ പ്രായപൂർത്തിയായ ഏത് ഇന്ത്യൻ പൗരനും ജമ്മു കാഷ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാനാകും. പ്രത്യേക പദവി നിലനിന്ന സമയത്തു കാഷ്മീരിലെ സ്ഥിര താമസക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം,
വോട്ടർപട്ടികയിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് പിഡിപി ഇന്നലെ മാർച്ച് നടത്തി. പാർട്ടി മുഖ്യവക്താവ് സുഹൈൽ ബുഖാരിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഏതുവിധേനയും അധികാരം പിടിക്കാനാണു ബിജെപിയുടെ ശ്രമമെന്നു ബുഖാരി കുറ്റപ്പെടുത്തി.
വോട്ടർപട്ടികയിൽ പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്താനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് സയ്ഫുദ്ദീൻ സോസ് കുറ്റപ്പെടുത്തി.
ഈ നീക്കത്തിനെതിരെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ഒന്നിക്കണമെന്ന് സോസ് ആവശ്യപ്പെട്ടു.
കാഷ്മീരിൽ പുറത്തുനിന്ന് എത്തിയവർക്ക് വോട്ടവകാശം ലഭിക്കുന്ന വിഷയം ചർച്ച ചെയ്യാൻ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള തിങ്കളാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കാഷ്മീർ വോട്ടർപട്ടികയിൽ പുറത്തുനിന്നുള്ളവരും; പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയപാർട്ടികൾ
02:00 AM Aug 20, 2022 | Deepika.com