മംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളില്‍ ഗോഡ്സെയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ച് ഹിന്ദു മഹാസഭ. മംഗളൂരു നഗരപരിധിയില്‍ സൂറത്കല്ലിലും പനമ്പൂരിലുമാണ് ഇരുവരുടെയും ചിത്രങ്ങളും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബാനറുകള്‍ ഉയര്‍ത്തിയത്. രണ്ടു ബാനറുകളും പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം റവന്യൂ അധികൃതര്‍ നീക്കംചെയ്തു. ഉഡുപ്പി ബ്രഹ്മഗിരി സര്‍ക്കിളിലും കുന്ദാപുരത്തുമാണു സവര്‍ക്കറുടെ മാത്രം ചിത്രങ്ങളുമായി ബാനറുകള്‍ ഉയര്‍ത്തിയത്.
സ്വാതന്ത്ര്യദിനത്തില്‍ സവര്‍ക്കറുടെ ചിത്രവുമായി സൂറത്കല്‍ ഫ്ളൈ ഓവറിനു മുകളില്‍ ബാനര്‍ സ്ഥാപിച്ചിരുന്നു. അധികൃതര്‍ ഇതു നീക്കംചെയ്തതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ ഹിന്ദുമഹാസഭ പ്രാദേശിക നേതാവ് രാജേഷ് പവിത്രന്റെ നേതൃത്വത്തിലെത്തിയ സംഘം പരസ്യമായി ബാനറുകള്‍ സ്ഥാപിച്ചത്. രാജേഷിന്റെ പേരും ചിത്രവുമായി ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്ഥാപിച്ച ബാനറില്‍ ഹിന്ദുത്വ ആശയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു.
ഹിന്ദുമഹാസഭയുടെ പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഒരാളുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സൂറത്കല്ലില്‍ പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണു ബാനറുകള്‍ ഉയര്‍ത്തിയത്. ബാനറുകള്‍ നീക്കിയതിനു പിന്നാലെ പ്രദേശത്ത് കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉഡുപ്പി ബ്രഹ്മഗിരി സര്‍ക്കിളില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഉയര്‍ത്തിയ സവര്‍ക്കറിന്റെ ബാനര്‍ പോലീസ് നിര്‍ദേശപ്രകാരം ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ തന്നെ അഴിച്ചുമാറ്റി.
ഈ സ്ഥലത്ത് സവര്‍ക്കറിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് നേരത്തേ ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടിരുന്നു.
സവര്‍ക്കറെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കുന്ദാപുരത്ത് ഹിന്ദു ജാഗരണ്‍ വേദിയുടെയും ഹിന്ദു യുവവാഹിനിയുടെയും നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ സവര്‍ക്കറെ അവഹേളിച്ചുവെന്നാരോപിച്ച് കഴിഞ്ഞദിവസം കുടകിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചിരുന്നു.
കർണാടകയിൽ ഗോഡ്സെയുടെയും സവര്‍ക്കറുടെയും ബാനറുകള്‍ സ്ഥാപിച്ച് ഹിന്ദു മഹാസഭ
12:53 AM Aug 20, 2022 | Deepika.com