ഐസ്വാൾ: മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച മുതൽ നൂറുകണക്കിനു പേർ ഇന്ത്യയിലെത്തി. ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന മിസോറമിലാണ് അഭയാർഥികളെത്തിയത്. സോഖാതർ ഗ്രാമത്തിലാണ് ഇവരെത്തിയത്.
ചിൻ സംസ്ഥനത്തെ ഹായിമുൽ ഗ്രാമത്തിൽ മ്യാൻമർ സൈന്യം നടത്തിയ അതിക്രമത്തെത്തുടർന്നാണ് ഇന്ത്യയിലേക്കു പലായനമുണ്ടായത്. സിവിൽ ഡിഫൻസ് ഫോഴ്സ് നേതാവിന്റെ രണ്ടു കുട്ടികളക്കം അഞ്ചു പേരെ മ്യാൻമർ സൈന്യം തട്ടിക്കൊണ്ടുപോയി.
മിസോറമിലെ സോഖാതർ ഗ്രാമത്തിൽനിന്ന് ഹായിമുൽ ഗ്രാമത്തിലേക്ക് ഏഴു കിലോമീറ്റർ ദൂരമേയുള്ളൂ. ഇന്ത്യയിലെത്തിയവരുടെ എണ്ണം മിസോറം ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
മ്യാൻമറിൽ പട്ടാളം അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് ആയിരക്കണക്കിനു പേർ മിസോറമിലെത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
156 താത്കാലിക ദുരിതാശ്വാസ ക്യാന്പുകളാണു തുറന്നിട്ടുള്ളത്. ചിൻ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം മ്യാൻമാർ പൗരന്മാരുമായി ഗോത്രപരമായി ബന്ധമുള്ളവരാണു മിസോറംകാർ. ചിൻ സംസ്ഥാനത്തുള്ളവർക്കു മിസോറമിൽ ബന്ധുക്കളുണ്ട്. പലായനം ചെയ്തെത്തിയവരിൽ ചിലർ ബന്ധുവീടുകളിലാണു കഴിയുന്നത്.
ആറു മിസോറം ജില്ലകൾ മ്യാൻമറുമായി 510 കിലോമീറ്റർ അതിർത്തി പങ്കിടുന്നു.
സംഘർഷം: മ്യാൻമറിൽനിന്ന് ഇന്ത്യയിലേക്കു പലായനം
12:53 AM Aug 20, 2022 | Deepika.com