മുംബൈ/പൂനെ: എകെ 47 ഉൾപ്പെടെ ആയുധശേഖരവുമായി മുംബൈ തീരത്ത് കണ്ടെത്തിയ ബോട്ട് സുരക്ഷയ്ക്കു ഭീഷണിയല്ലെന്നു സ്ഥിരീകരിച്ചു.
മുംബൈയിൽനിന്ന് 180 കിലോമീറ്റർ അകലെ റായിഗഡിലെ ശ്രീവർധൻ ബീച്ചിലാണ് ആളില്ലാത്ത നിലയിൽ ബോട്ട് കണ്ടെത്തിയത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് എകെ 47 തോക്കുകളും വെടിയുണ്ടകളുടെ വലിയശേഖരവും കണ്ടെത്തി. ഇതേത്തുടർന്ന് മുംബൈ തീരം കനത്ത ജാഗ്രതയിലായി.
പിന്നാലെ ഹരിഹരേശ്വറിൽ മറ്റൊരു ബോട്ടിൽനിന്ന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സംശയകരമായ വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. കൊങ്കൺ തീരത്ത് സംശയകരമായ നിലയിൽ ബോട്ടുകൾ കണ്ടെത്തിയതായി ഏതാനുംദിവസം മുന്പ് പോലീസിനു വിവരവും ലഭിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് അതീവജാഗ്രത പാലിക്കുകയായിരുന്നു.
കഴിഞ്ഞ ജൂണിൽ ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ബോട്ടാണ് റായിഗഡിൽ കണ്ടെത്തിയതെന്ന് പിന്നീട് സ്ഥിരീകരിച്ചു. ജീവനക്കാരെ ഒമാൻ സുരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. ഓസ്ട്രേലിയൻ വനിതയുടെ ഉടമസ്ഥതിയലുള്ളതാണ് ബോട്ടെന്നും സുരക്ഷാ വെല്ലുവിളികൾ ഇല്ലെന്ന് ഉറപ്പാക്കിയെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ അറിയിച്ചു. കേന്ദ്ര അന്വേഷണ സംഘങ്ങളും സംസ്ഥാന പോലീസും വിശദമായ അന്വേഷണം തുടരുകയാണെന്നും എൻസിപിയിലെ ആതിഥി താത്കരെയുടെ ചോദ്യത്തിന് ഉപമുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.
2008ലെ മുംബൈ ആക്രമണത്തിനു ഭീകരരെത്തിയതും 1993 ലെ സ്ഫോടനപരന്പരയ്ക്കുള്ള ആർഡിഎക്സ് എത്തിച്ചതും തീരമേഖലയിലൂടെയായിരുന്നു. ഈ സാഹചര്യത്തിലാണ് അതീവജാഗ്രതയും അന്വേഷണവും നടന്നത്.
ആയുധങ്ങളുമായി മുംബൈ തീരത്ത് ആളില്ലാ ബോട്ട്
01:56 AM Aug 19, 2022 | Deepika.com