ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയിലെ ആഭ്യന്തരകലഹം കൂടുതൽ ശക്തമാകുന്നു. ഇരുനേതാക്കൾക്കും ഒരുമിച്ചു നിന്ന് പാർട്ടിയെ മുന്നോട്ടു നയിക്കാമെന്ന പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവത്തിന്റെ വാഗ്ദാനം സഹ കോ-ഓർഡിനേറ്ററായ എടപ്പാടി പളനിസ്വാമി തള്ളി.
പാർട്ടി നേതൃത്വത്തിന്റെ കാര്യത്തിൽ കഴിഞ്ഞ 23നുണ്ടായിരുന്ന സ്ഥിതി തുടരണമെന്ന് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് പനീർശെൽവം വിഭാഗം സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. പനീർശെൽവം വിഭാഗത്തിന് അനുകൂലമായ കോടതിവിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ച് പളനിസ്വാമി പക്ഷം വിട്ടുവീഴ്ചയ്ക്കില്ലെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ട പനീർശെൽവം സമാധാനപ്രിയനായ സഹോദരൻ എന്ന് പളനിസ്വാമിയെ വിശേഷിപ്പിക്കുകയും ചെയ്തു. പാർട്ടിയിൽ ഐക്യത്തിനുള്ള ആഹ്വാനവും അദ്ദേഹം നടത്തി.
പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നതാണ് തമിഴ് ജനതയുടെയും പാർട്ടി പ്രവർത്തകരുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ട വി.കെ. ശശികലയും സഹോദരപുത്രനും എഎംഎംകെ സ്ഥാപകൻ ടിടിവി ദിനകരനും പാർട്ടിയിൽ തിരിച്ചെത്തണമെന്നും പനീർശെൽവം ആവശ്യപ്പെട്ടു.
എന്നാൽ പാർട്ടി ആസ്ഥാനം ആക്രമിച്ചതിൽ പനീർശെൽവത്തിന്റെ പങ്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പളനിസ്വാമി പക്ഷം അനുരഞ്ജനവാതിൽ കൊട്ടിയടക്കുന്നത്.
ഒപിഎസിന്റെ സഹകരണവാഗ്ദാനം തള്ളി പളനിസ്വാമി പക്ഷം
01:56 AM Aug 19, 2022 | Deepika.com