ന്യൂഡൽഹി: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ വിമർശനം.
പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡന പരാതി നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചെന്നും രേഖ ശർമ ആരോപിച്ചു.
സിവിക് ചന്ദ്രന് ജാമ്യം നൽകിയ സെഷൻസ് കോടതി ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കണമെന്നുമാണ് സിപിഐ നേതാവ് ആനി രാജ പറഞ്ഞത്.
ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ന്യായാധിപന്റെ വിവാദ പരാമർശം നിലവാരം കുറഞ്ഞതെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.
വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
ലൈംഗിക പീഡനക്കേസ്: കോടതിയുടെ പരാമർശങ്ങളെ വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ
01:56 AM Aug 19, 2022 | Deepika.com