ചെന്നൈ: അണ്ണാ ഡിഎംകെയിൽ അധികാരത്തർക്കത്തിൽ എടപ്പാടി പളനിസ്വാമിക്കു തിരിച്ചടി. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതടക്കം ജൂലൈ 11ലെ പാർട്ടി ജനറൽ കൗൺസിൽ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ ഹൈക്കോടതി നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചു.
പനീർശെൽവത്തെയും കൂട്ടരെയും പുറത്താക്കി പാർട്ടി പിടിച്ചെടുത്ത എടപ്പാടി പളനിസ്വാമി പക്ഷത്തിനു കോടതി ഉത്തരവ് കനത്ത തിരിച്ചടിയായി. ജനറൽ കൗൺസിൽ യോഗത്തിലാണു പനീർശെൽവത്തെ കോ-ഓർഡിനേറ്റർ പദവിയിൽനിന്നു പുറത്താക്കി പളനിസ്വാമി ഇടക്കാല ജനറൽ സെക്രട്ടറിയായി അവരോധിതനായത്. ഇതിനെതിരേ പനീർശെൽവവും ജനറൽ കൗൺസിൽ അംഗം വൈരമുത്തുവും സമർപ്പിച്ച ഹർജിയിലാണു കോടതി ഉത്തരവ്. സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നല്കുമെന്ന് പളനിസ്വാമി പക്ഷം പറഞ്ഞു.
പാർട്ടിയിൽ ജൂൺ 23ലെ നില തുടരാൻ ജസ്റ്റീസ് ജി. ജയചന്ദ്രൻ ഉത്തരവിട്ടു. ഇതോടെ അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്ററായി പനീർശെൽവവും ജോയിന്റ് കോ-ഓർഡിനേറ്ററായി എടപ്പാടി പളനിസ്വാമിയും തുടരും. ജയലളിതയുടെ മരണശേഷം ഇരു നേതാക്കളും ഈ പദവികളിൽ തുടരുകയായിരുന്നു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് പളനിസ്വാമി പാർട്ടി പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് ഇനി അണ്ണാ ഡിഎംകെയിൽ നിയമയുദ്ധങ്ങൾക്കു വഴിതെളിക്കും.
ഹൈക്കോടതി ഉത്തരവ് ചരിത്രപരമാണെന്നും ഒന്നരക്കോടി പാർട്ടി പ്രവർത്തകർക്കായി സമർപ്പിക്കുന്നുവെന്നും ഒ. പനീർശെൽവം പറഞ്ഞു. പടക്കം പൊട്ടിച്ചാണു പനീർശെൽവത്തിന്റെ അനുയായികൾ കോടതിവിധി ആഘോഷിച്ചത്.
പനീർശെൽവം പക്ഷക്കാരെയെല്ലാം പളനിസ്വാമി പുറത്താക്കിയിരുന്നു. പനീർശെൽവത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്രനാഥനെയും പുറത്താക്കി. എംഎൽഎമാർ എല്ലാവരുംതന്നെ പളനിസ്വാമി പക്ഷത്താണ്.
അണ്ണാ ഡിഎംകെ: പനീർശെൽവത്തെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
01:17 AM Aug 18, 2022 | Deepika.com