ന്യൂഡൽഹി: 25 വർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചപ്രാണ്‍, സ്ത്രീ ശക്തീകരണം, അഴിമതി, കുടുംബാധിപത്യം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സുദീർഘമായി സംസാരിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ചെങ്കോട്ടയിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തുടർച്ചയായി ഒൻപതാം തവണയാണ് അദ്ദേഹം ചെങ്കോട്ടയിൽ ദേശീയപതാകയുയർത്തിയത്.
രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ പങ്കുവഹിച്ച മഹദ്വ്യക്തികളെ അനുസ്മരിച്ച പ്രധാനമന്ത്രി റാണിലക്ഷ്മി ബായ്, ബീഗം ഹസ്രത് മഹൽ തുടങ്ങിയ വനിതകളുടെ ത്യാഗത്തിനോടും രാജ്യം കടപ്പെട്ടിരിക്കുന്നതായി പറഞ്ഞു. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സവർക്കർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അസംഖ്യം നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കുന്നതിനുള്ള അവസരമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പതാക ഉയർത്തിയതിനു ശേഷം രാജ്യത്തിന്റെ വികസന പദ്ധതികളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പഞ്ചപ്രാണ്‍ പ്രതിജ്ഞയെ കുറിച്ച് വിശദീകരിച്ചു. വികസിത ഇന്ത്യക്കായി ആത്മവിശ്വാസത്തോടെ മുന്നേറുക, അടിമത്ത മനോഭാവം ഉപേക്ഷിക്കുക, രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കുക, രാജ്യത്തിന്റെ ഐക്യം വർധിപ്പിക്കുക, പൗരധർമം പാലിക്കുക എന്നിങ്ങനെയുള്ള അഞ്ച് പ്രതിജ്ഞകളാണ് പൗരന്മാർ സ്വീകരിക്കേണ്ടതെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
25 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് സാധാരണക്കാരായ പൗരന്മാർക്കു പുറമേ ഭരണാധികാരികളും പഞ്ചപ്രാണ്‍ പ്രതിജ്ഞ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണ്. സ്വാതന്ത്യത്തിനുശേഷം രാജ്യം വലിയ വെല്ലുവിളികൾ നേരിട്ടെങ്കിലും ഇന്ത്യക്കാരുടെ ആവേശത്തെ ഇല്ലാതാക്കാൻ അത്തരം പ്രതിസന്ധികൾക്ക് സാധിച്ചില്ല. നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും തല താഴ്ത്താതെ മുന്നോട്ടു സഞ്ചരിച്ചത് ഇന്ത്യൻ മണ്ണിന്റെ ശക്തിയാണ്. ഇന്ത്യയുടെ വൈവിധ്യത്തിൽ നിന്നാണ് നമ്മൾ ശക്തി നേടുന്നത്. ദേശസ്നേഹത്തിന്റെ നൂലിഴകൾ രാജ്യത്തെ അചഞ്ചലമാക്കുന്നു.
രാജ്യത്തെ അവസാനത്തെ വ്യക്തിയെയും ശക്തീകരിക്കുകയെന്നുള്ള മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിൽ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി ലോകരാജ്യങ്ങൾ ഇന്ത്യയെ നോക്കിക്കാണുന്ന രീതിയിൽ അനുകൂലമായ തരത്തിലുള്ള മാറ്റമുണ്ടായതായും കൂട്ടിച്ചേർത്തു.
അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികൾ. അഴിമതിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും സഹകരണം ആവശ്യമാണ്. മുൻകാലങ്ങളിൽ രാജ്യത്ത കൊള്ളയടിച്ചവർ ഇപ്പോൾ അതിനുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. അത്തരം വ്യക്തികൾ അനധികൃതമായി നേടിയ സ്വത്തുക്കൾ സർക്കാർ വീണ്ടെടുക്കുകയാണ്.
ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ത്രിവർണ പതാക ഉയർന്നത് രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേദിയായ ഡൽഹിയിലെ ചെങ്കോട്ടയിൽ കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിലാണ് 7,000ൽ അധികം അതിഥികളുടെ സാന്നിധ്യത്തിൽ നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജൂലൈ 22 മുതൽ ഡൽഹി പോലീസ് ചെങ്കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം നോ ഫ്ളൈ സോണായി പ്രഖ്യാപിച്ചിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം:പഞ്ചപ്രാണ്‍ പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
01:58 AM Aug 17, 2022 | Deepika.com