പാറ്റ്ന: 31 മന്ത്രിമാരെ ഉൾപ്പെടുത്തി ബിഹാറിലെ നിതീഷ്കുമാർ മന്ത്രിസഭ വികസിപ്പിച്ചു. ഇതിൽ 16 പേർ ആർജെഡിയിൽനിന്നാണ്. നിതീഷിന്റെ പാർട്ടിയായ ജെഡി-യുവിൽനിന്ന് 11 മന്ത്രിമാരുണ്ട്. കോൺഗ്രസിന് രണ്ടും എച്ച്എഎമ്മിന് ഒന്നും മന്ത്രിസ്ഥാനം നല്കി. ഒരു സ്വതന്ത്രനും മന്ത്രിയായി. മുഖ്യമന്ത്രി നിതീഷ്കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കഴിഞ്ഞ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ലാലുപ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനു മന്ത്രിസ്ഥാനം ലഭിച്ചു. യാദവ-വിഭാഗത്തിൽനിന്ന് ഏഴു പേർ മന്ത്രിമാരായി. അഞ്ചു മുസ്ലിംകൾക്കും മന്ത്രിസ്ഥാനം ലഭിച്ചു. മുതിർന്ന ജെഡി-യു നേതാവ് വിജയ് ചൗധരിയും ആർജെഡിയിലെ കന്നിക്കാരൻ കാർത്തികേയ സിംഗും ഭൂമിഹാർ വിഭാഗക്കാരാണ്. അഞ്ചു ദളിതരും രണ്ടു രജപുത്രരും ഒരു ബ്രാഹ്മണനും മന്ത്രിമാരായി. ജെഡി-യുവിലെ എല്ലാ മന്ത്രിമാരും മുൻ സർക്കാരിൽ മന്ത്രിമാരായിരുന്നു.
മുഖ്യമന്ത്രി നിതീഷ്കുമാർ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യം, റോഡ് നിർമാണം, അർബൻ ഹൗസിംഗ് തുടങ്ങിയ വകുപ്പുകൾ ലഭിച്ചു. തേജ് പ്രതാപ് യാദവിന് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം വകുപ്പുകളുടെ ചുമതല ലഭിച്ചു. വിജയ്കുമാർ ചൗധരിയാണ് ധനമന്ത്രി.
ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ സുഭാഷ് സിംഗ്(59) ഇന്നലെ അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്ന ഇദ്ദേഹം ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഗോപാൽഗഞ്ച് മണ്ഡലത്തെയാണ് സുഭാഷ് സിംഗ് പ്രതിനിധീകരിക്കുന്നത്.
ബിഹാറിൽ 31 മന്ത്രിമാർകൂടി, 16 പേർ ആർജെഡിയിൽനിന്ന്
01:58 AM Aug 17, 2022 | Deepika.com