ന്യൂഡൽഹി: എറണാകുളം-അങ്ക മാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസ് അന്തിമവാദം കേൾക്കുന്നതിനായി സുപ്രീംകോടതി സെപ്റ്റംബർ ഏഴിലേക്കു മാറ്റി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്നും ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിംഗ് ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ പരിഗണനയിൽ അപ്പീൽ ഇരിക്കുന്പോഴും ഹൈക്കോടതിയിൽ വിധി പ്രസ്താവിച്ച ജഡ്ജി തുടർനടപടികൾ സ്വീകരിക്കുന്നുവെന്നാണ് ബത്തേരി രൂപതയുടെ ആരോപണം. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ബത്തേരി രൂപതയുടെ ആവശ്യം.
എന്നാൽ, ബത്തേരി രൂപത നൽകിയ അപേക്ഷയിൽ ഹൈക്കോടതിയിലെ ജഡ്ജിയുടെ നടപടികൾക്കെതിരേ പരാമർശങ്ങൾ ഉണ്ടെന്നും അതിനാൽ നോട്ടീസ് പോലും അയക്കരുതെന്നും കേസിലെ പരാതിക്കാരനായ ജോഷി വർഗീസിനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.
ഇതേത്തുടർന്ന് ഹർജികൾ അടുത്ത തവണ പരിഗണിക്കുന്പോൾ സ്റ്റേ ആവശ്യം സംബന്ധിച്ച് വാദം കേൾക്കാമെന്ന് ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ വ്യക്തമാക്കി. വിശദമായ വാദം കേൾക്കേണ്ട കേസ് ആയതിനാൽ ആണ് ഹർജികൾ സെപ്റ്റംബർ ഏഴിലേക്കു മാറ്റുന്നതെന്നും കോടതി വ്യക്തമാക്കി.
ഭൂമി ഇടപാട് കേസിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് നേരത്തെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഭൂമി ഇടപാട്: അന്തിമവാദം സെപ്റ്റംബർ ഏഴിലേക്കു മാറ്റി
01:58 AM Aug 17, 2022 | Deepika.com