ന്യൂഡൽഹി: തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം നടത്തുന്നതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്ന് സുപ്രീംകോടതി. തലാഖ് ഹസനും മുത്തലാഖും ഒന്നല്ല. പുരുഷൻമാരുടെ തലാഖ് ഇ ഹസൻ പോലെ തന്നെ സ്ത്രീകൾക്ക് ’ഖുല’യിലൂടെ വിവാഹമോചനം നേടാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
മാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ മൂന്നുമാസം കൊണ്ട് തലാഖ് ചൊല്ലി മുസ്ലിം പുരുഷന്മാർ വിവാഹമോചനം നേടുന്ന രീതിയാണ് തലാഖ് ഇ ഹസൻ. ഇത് തെറ്റാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവുന്നതല്ല. ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്നു ദന്പതിമാർ ഉറച്ച തീരുമാനത്തിലെത്തിയാൽ വിവാഹമോചനം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തലാഖിലൂടെ വിവാഹ മോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തക ബേനസീർ ഹീന നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. തലാഖ് ഇ ഹസൻ മുസ്ലിം സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ ആരോപണം. തലാഖ് ഇ ഹസൻ അടക്കം കോടതിക്ക് പുറത്തുള്ള വിവാഹമോചനങ്ങൾ നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റീസുമാരായ എസ്.കെ കൗൾ, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദത്തിന് 29 ലേക്ക് മാറ്റി.
തലാഖ് ഇ ഹസൻ: പ്രഥമദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി
01:12 AM Aug 17, 2022 | Deepika.com