ബംഗളുരൂ: സ്വാതന്ത്ര്യദിനത്തിൽ കർണാടക സർക്കാർ നൽകിയ പത്രപ്പരസ്യത്തിൽ പ്രഥമ പ്രഥാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിൽ വൻവിവാദം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പരസ്യത്തിൽ മഹാത്മഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, ലാൽ ബഹാദുർ ശാസ്ത്രി, ബാലഗംഗാധര തിലകൻ എന്നിവർക്കൊപ്പം വി. ഡി. സവർക്കറും ഉണ്ട്. ഞായറാഴ്ച കർണാടകത്തിലെ പ്രധാനപത്രങ്ങളിലെല്ലാം അച്ചടിച്ചുവന്ന പരസ്യത്തിൽ നെഹ്റുവിന്റെ ചിത്രം മാത്രം ഉൾപ്പെടുത്തിയിട്ടില്ല.
സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. മുഖ്യമന്ത്രി ബസവരാജ ബൊമ്മ ആർഎസ്എസിന്റെ അടിമയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ കുറ്റപ്പെടുത്തി. പ്രഥമപ്രധാനമന്ത്രിയോടുള്ള അവഹേളനം പാരമ്യതയിലെത്തിയതായി ഐഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല കുറ്റപ്പെടുത്തി.
നെഹ്റുവിന്റെ ഏറ്റവും അടുത്ത അനുയായികളായ സ്വന്തം പിതാവ് എസ്.ആർ. ബൊമ്മയെയും അദ്ദേഹത്തിന്റെ രാഷ് ട്രീയഗുരു എം.എൻ. റോയിയെയുംവരെ മുഖ്യമന്ത്രി അപമാനിച്ചുവെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറ്റപ്പെടുത്തിയത്.
എന്നാൽ മഹാത്മാഗാന്ധിയുടെയും റാണി ലക്ഷ്മി ബായിയുടെയും മറ്റ് നേതാക്കളുടെയും രേഖാചിത്രത്തിനൊപ്പം നെഹ്റുവിന്റെ ചിത്രവും ഉണ്ടെന്നാണ് കർണാടക സർക്കാരും ബിജെപി നേതൃത്വവും വാദിക്കുന്നത്.
കർണാടകത്തിൽ സ്വാതന്ത്ര്യദിന പരസ്യം: വിവാദം കത്തിപ്പടരുന്നു
01:15 AM Aug 15, 2022 | Deepika.com