സെബി മാത്യു
ന്യൂഡൽഹി: ജനപ്രീതിക്കായി സൗജന്യങ്ങൾ വിതരണം ചെയ്തു എന്നതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സന്പദ്വ്യവസ്ഥയ്ക്കു ധനനഷ്ടമുണ്ടാകുന്നതും ജനക്ഷേമവും പൊതു ഖജനാവിന്റെ സാന്പത്തിക ഞെരുക്കവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരികണം.
എന്നാൽ, സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷൻ നിലവിലുള്ളപ്പോൾ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നതിൽ കോടതികൾക്ക് ഏതു പരിധി വരെ ഇടപെടാമെന്നതും പരിശോധിക്കേണ്ട വിഷയമാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ ഒരു സ്വതന്ത്ര സംവിധാനമാണ്. നിയന്ത്രണങ്ങൾ എങ്ങനെ ഏർപ്പെടുത്താമെന്ന കാര്യത്തിൽ എല്ലാവർക്കും അവരവരുടെ യുക്തിക്കനുസരിച്ചു തീരുമാനം എടുക്കാവുന്നതാണ്.
സൗജന്യങ്ങൾ നൽകുന്നത് തീർച്ചയായും ഒരു ഗുരുതര പ്രശ്നം തന്നെയാണ്. സാന്പത്തിക അച്ചടക്കം ഉണ്ടായേ തീരൂ. പക്ഷേ, ദാരിദ്ര്യം നിലവിലുള്ള ഒരു രാജ്യത്ത് തീർത്തും ഇക്കാര്യം അവഗണിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ നൽകുന്നത് പരിശോധിക്കാൻ നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, റിസർവ് ബാങ്ക്, ഭരണപക്ഷ-പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഭരണഘടന സ്ഥാപനമായതിനാൽ സമിതിയുടെ ഭാഗമാകാനില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
വിഷയത്തിൽ മുതിർന്ന അഭിഭാഷകർ ചില അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടു വച്ചിരുന്നു. മറ്റു കക്ഷികൾ കൂടി അനിവാര്യമായ അഭിപ്രായങ്ങൾ താൻ വിരമിക്കുന്നതിന് മുമ്പേതന്നെ വ്യക്തമാക്കണം.
17ന് കേസ് വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. 26നാണ് ചീഫ് ജസ്റ്റീസ് വിരമിക്കുന്നത്. സജൗന്യങ്ങൾ നൽകുന്നതും സാമൂഹ്യ ക്ഷേമ പദ്ധതികളും തമ്മിൽ വലിയ അന്തരമുണ്ടെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
സൗജന്യങ്ങൾ നൽകുന്നതിന്റെ പേരിൽ പാർട്ടികളെ നിരോധിക്കാനാകില്ല: സുപ്രീംകോടതി
01:08 AM Aug 12, 2022 | Deepika.com