ന്യൂഡൽഹി: എംപ്ലോയ്മെന്റ് പ്രൊവിഡന്റ് പെൻഷൻ കേസിൽ വിവിധ സംഘടനകൾ അടക്കം പെൻഷൻകാരുടെ വാദം ബുധനാഴ്ച സുപ്രീംകോടതിയിൽ പൂർത്തിയായി.
ഇന്ന് ഇപിഎഫ്ഒയുടെയും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെയും മറുപടി വാദം കോടതി കേൾക്കും. ഇതു പൂർത്തിയായാൽ കേസിൽ വിധി പറയുന്നതിനായി മാറ്റിവയ്ക്കും.
ശന്പളത്തിന് ആനുപാതികമായ പെൻഷൻ നൽകിയാൽ അധിക ബാധ്യതയുണ്ടാകും എന്ന് ഇപിഎഫ്ഒ ഉന്നയിക്കുന്ന വാദം വാസ്തവ വിരുദ്ധമാണെന്നും, ഉയർത്തിക്കാണിച്ച കണക്കുകൾ അയഥാർഥം ആണെന്നും പെൻഷൻകാർക്കു വേണ്ടി ഹാരാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണൻ ചൂണ്ടിക്കാട്ടി. കൂടുതൽ വിഹിതം നൽകി ഉയർന്ന പെൻഷൻ ലഭിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്തിരിക്കുന്നവർ വളരെ ചെറിയ ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഇപിഎഫ് ജീവനക്കാരുടെ പെൻഷനും ശന്പളവും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത് സാധാരണക്കാരായ ജീവനക്കാരുടെ സംഭാവനയിൽ നിന്നുണ്ടാകുന്ന ഇപിഎഫ് ഫണ്ടിൽ നിന്നാണ്.
പെൻഷൻകാരുടെ ആവശ്യത്തിനെതിരേ ഹർജി നൽകാനും വാദിക്കാനും മുതിർന്ന അഭിഭാഷകരെ അടക്കം ഏർപ്പെടുത്തിയിരിക്കുന്നത് ഇതിൽനിന്നു ചെലവഴിച്ചാണെന്നും പെൻഷൻകാരുടെ അഭിഭാഷകൻ പരോക്ഷമായി സൂചിപ്പിച്ചു.
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന്
01:43 AM Aug 11, 2022 | Deepika.com