സെബി മാത്യു
ന്യൂഡൽഹി: അധികാരവും അവസരവും ലാക്കാക്കി മാത്രം നിലപാടു സ്വീകരിക്കുന്ന ആളാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്നാണ് ബിഹാർ രാഷ്ട്രീയത്തിന്റെ ഇതുവരെയുള്ള ചരിത്രം.
ബിഹാറിനെ അടിമുടി മാറ്റിയെടുക്കും എന്നു പ്രഖ്യാപിച്ച് ബിജെപി തെരഞ്ഞെടുപ്പു നേരിട്ടപ്പോൾ ഒരിക്കൽ എതിരാളിയായി നിന്നയാളായിരുന്നു നിതീഷ് കുമാർ. പക്ഷേ, ഭരണം കൈപ്പിടിയിൽ ഒതുങ്ങി നിൽക്കണമെങ്കിൽ ബിജെപിക്കൊപ്പം നിൽക്കണം എന്ന നില വന്നപ്പോൾ പ്രതിച്ഛായാ ഭയമില്ലാതെ സഖ്യമുണ്ടാക്കാൻ നിതീഷ് കുമാർ ഒരു മടിയും കാണിച്ചിട്ടില്ല. അധികാര വിഭജനത്തിലെ കല്ലുകടി മാത്രമല്ല, മറിച്ച് സഖ്യകക്ഷികളെ പല സംസ്ഥാനങ്ങളിലും പിളർത്തിയും തളർത്തിയും നാമാവശേഷമാക്കുന്ന ബിജെപിയുടെ തന്ത്രത്തെയും നിതീഷ് കുമാർ ഇപ്പോൾ ഭയക്കുന്നുണ്ട്.
സ്വന്തം പാളയത്തിലെ ആർ.സി.പി. സിംഗ് അടക്കമുള്ള ചില പ്രമുഖർ തന്നേക്കാൾ അനുസരിക്കുന്നതും അടുത്തു നിൽക്കുന്നതും ബിജെപിയോടാണ് എന്ന തിരിച്ചറിവും സഖ്യം ഉപേക്ഷിക്കാൻ നിതീഷിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
നിതീഷ് കുമാർ ബിഹാർ ജനതയെ ഒന്നടങ്കം വഞ്ചിച്ചുവെന്നാണ് സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ബിജെപി കുറ്റപ്പെടുത്തിയത്. എൻഡിഎ സഖ്യത്തിനു ജനങ്ങൾ നൽകിയ വോട്ടാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. പക്ഷേ, നിതീഷ് ഇപ്പോൾ നടത്തിയത് വഞ്ചനയാണെന്നാണ് ബിജെപി ബിഹാർ അധ്യക്ഷൻ സഞ്ജയ് ജസ്വാൾ പ്രതികരിച്ചത്.
എന്നാൽ, സ്വയം വഞ്ചിതനാകാതിരിക്കാൻ നിതീഷ് എടുത്ത മുൻകരുതൽ തന്നെയാണ് പഴയ സോഷ്യലിസ്റ്റ് കൂടാരത്തിലേക്കുള്ള മടങ്ങിപ്പോക്കെന്നതു പ്രകടമായ സത്യമാണ്. അവിടെയും സുരക്ഷിതനല്ലെന്നു തോന്നിയാൽ ഇറങ്ങിപ്പോരാൻ ഒരു മടിയുമില്ലാത്ത നേതാവുമാണ് നിതീഷ് കുമാർ.
എൻഡിഎയിൽനിന്നുള്ള നിതീഷിന്റെ വിടുതലിനെക്കുറിച്ച് ബിജെപി കേന്ദ്രത്തിൽ നേരത്തേതന്നെ വാർത്ത എത്തിയിരുന്നു. പക്ഷേ, ബിജെപിയുടെ ഉന്നത നേതാക്കളൊന്നും നിതീഷിനെ പറഞ്ഞൊതുക്കാനോ സമാശ്വാസിപ്പിച്ചു കൂടെ നിർത്താനോ മുതിരാതിരുന്നതിനു പിന്നിൽ വലിയ അഭ്യൂഹങ്ങളുണ്ട്. നിതീഷ് പുറത്തിറങ്ങിയാലും പിടിച്ചുനിൽക്കാൻ മാത്രമുള്ള ആത്മവിശ്വാസം ബിഹാറിൽ ബിജെപിക്കുണ്ട്. അധികാരം കൊണ്ടും പണം കൊണ്ടും നേടിയെടുത്ത അഹങ്കാരമാകാം അത്.
2017ൽ ബിഹാറിൽ എന്തു നടന്നോ, അതു പാടേ മറന്ന് ഒരുമിക്കുകയാണെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. ബിജെപിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത അട്ടിമറികൾ ഒന്നും തന്നെ നടന്നില്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകും. കോണ്ഗ്രസും ഇടതു പാർട്ടികളും സർക്കാരിന്റെ ഭാഗമാകും. സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി പരാതികളൊതുക്കിയാകും നിതീഷ് കുമാർ ഇനി നീങ്ങുന്നത്.
ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനൊപ്പം ജെപി മുന്നേറ്റത്തിലൂടെയായിരുന്നു നിതീഷ് കുമാറിന്റെ വളർച്ച. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിനിടെ നിതീഷ് കുമാർ അപ്രതീക്ഷിത സഖ്യങ്ങളിലേക്കു ചേക്കേറുന്നതും പരിഭവിച്ച് ഇറങ്ങിപ്പോകുന്നതും പലതവണ ബിഹാർ ജനത കണ്ടിട്ടുണ്ട്. ഏഴു തവണ മുഖ്യമന്ത്രിയായിട്ടുള്ള നിതീഷ് തന്റെ നില പരുങ്ങലിലാകുന്ന നിമിഷത്തിലെല്ലാം അടവും ചുവടും നിലപാടും മാറ്റിയിട്ടുണ്ട്.
1994ൽ ലാലു പ്രസാദ് യാദവുമായി ഉടക്കിയ നിതീഷ് കുമാർ മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിനൊപ്പം ചേർന്ന് സമത പാർട്ടിയുണ്ടാക്കി. 1996ൽ ബിജെപിയുടെ കൂട്ടുകൂടുകയും വാജ്പേയിയുടെ മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. ബിഹാറിൽ നിതീഷ് കുമാർ ആദ്യമായി മുഖ്യമന്ത്രിയാകുന്നത് 2000ലാണ്.
എൻഡിഎ സഖ്യത്തിനൊപ്പം സമത പാർട്ടിയിൽനിന്നായിരുന്നു മുഖ്യമന്ത്രിയായുള്ള അരങ്ങേറ്റം. പക്ഷേ, ഭൂരിപക്ഷം തികയ്ക്കാതെ രാജിവച്ചൊഴിയേണ്ടി വന്നു. പിന്നീട് 2003ൽ ശരദ് യാദവിന്റെ ജനതാ ദളിൽ സമത പാർട്ടി ലയിച്ച് ജെഡിയു പിറവിയെടുത്തു. അങ്ങനെ മുഖ്യമന്ത്രിയുമായി. 2010ൽ എൻഡിഎക്ക് ഒപ്പംനിന്ന് വീണ്ടും മുഖ്യമന്ത്രിയായി.
2013ൽ ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ടു. കോണ്ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദം നിലനിർത്തി. പക്ഷേ, 2014ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ചു.
2015ൽ ആർജെഡിയുമായി കൈ കോർത്ത് വീണ്ടും മുഖ്യമന്ത്രിയായി. പക്ഷേ, 2017ൽ ആർജെഡി ബന്ധം ഉപേക്ഷിച്ച് വീണ്ടും എൻഡിഎ സഖ്യത്തിലേക്ക് കാലെടുത്തുവച്ചു. 2020ലെ തെരഞ്ഞെടുപ്പിൽ നില തെറ്റിയെങ്കിലും എൻഡിഎയുടെ കരുത്തിൽ മുഖ്യമന്ത്രിയായി.
ബിഹാറിലെ ഒറ്റക്കൊന്പൻ
01:14 AM Aug 10, 2022 | Deepika.com