ന്യൂഡൽഹി: ഓർഡിനൻസുകൾ കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഗവർണറുടെ പ്രതികരണം.
ഡൽഹിയിൽ എത്തിയ ദിവസം രാവിലെയാണ് ഓർഡിനൻസുകളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ ഒപ്പിടാൻ ലഭിക്കുന്നതെന്നും ശരിയായി പഠിക്കാതെ ഫയലുകൾ ഒപ്പിടാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.
ഫയലുകൾ പഠിക്കുന്നതിനു മതിയായ സമയം ആവശ്യമാണെന്നു വ്യക്തമാക്കുന്ന കത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനങ്ങളുടെ ഇടവേളയിൽ തിരക്കിട്ട് പഴയ ഓർഡിനൻസുകൾ വീണ്ടും കൊണ്ടുവരുന്നതിനുള്ള സാഹചര്യം സർക്കാർ വ്യക്തമാക്കണം.
ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തതിൽ നേരത്തെ ഗവർണർക്ക് ചീഫ് സെക്രട്ടറി കൂടുതൽ വിശദീകരണം നൽകിയിരുന്നു. ഒക്ടോബറിൽ നിയമനിർമാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജൻഡ ബജറ്റ് ചർച്ച മാത്രമായിരുന്നുവെന്നും സർക്കാർ വിശദീകരിച്ചു. ഈ വിശദീകരണം ഗവർണർ അംഗീകരിച്ചിട്ടില്ലെന്നാണ് ഗവർണറുടെ പ്രതികരണം വ്യക്തമാക്കുന്നത്.
കേന്ദ്രസർക്കാർ ഓർഡിനൻസ് രാജ് നടപ്പാക്കുന്നുവെന്ന വിമർശനങ്ങളോട് പ്രതികരിക്കാൻ ബാധ്യസ്ഥനല്ലെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാല നിയമനങ്ങളിൽ ഗവർണറും സർക്കാരും ഏറ്റുമു ട്ടിയതിനു പിന്നാലെ വിസി നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ ഓർഡിനൻസ് കൊണ്ടുവരുന്ന സർക്കാരിന്റെ നീക്കത്തിലും ഗവർണർക്ക് അതൃപ്തിയുണ്ട്.
കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
02:07 AM Aug 09, 2022 | Deepika.com