ന്യൂഡൽഹി: മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷപദവി തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളിലാണെന്നും 1957നുശേഷം രാജ്യത്ത് നിയമം ഇതാണ് അനുശാസിക്കുന്നതെന്നും ആവർത്തിച്ച് സുപ്രീംകോടതി.
മുസ്ലിം, സിഖ്, ബുദ്ധ, പാർസി എന്നിവയ്ക്കൊപ്പം ജൈനമതക്കാർക്കും ദേശീയതലത്തിൽ ന്യൂനപക്ഷപദവി നൽകിയുള്ള 1993ലെ വിജ്ഞാപനത്തെ ചോദ്യംചെയ്തുള്ള ഹർജിയിലാണ് ജസ്റ്റീസ് യു.യു. ലളിതും ജസ്റ്റീസ് എസ്. രവീന്ദ്രഭട്ടും അടങ്ങുന്ന ബഞ്ചിന്റെ വിധി. ഹൈന്ദവരുടെ എണ്ണം മറ്റുസമുദായക്കാരേക്കാൾ കുറവുള്ള സംസ്ഥാനങ്ങളിൽ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
ദേശീയതലത്തിൽ പരിഗണിക്കുന്നതിനു പകരം ജില്ലാതലത്തിൽ ന്യൂനപക്ഷപദവി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേവകിനന്ദൻ താക്കൂർ എന്നയാളുടെ ഹർജി സെപ്റ്റംബർ ആദ്യവാരം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
സൈദ്ധാന്തികമായി ഹർജിയിലെ വാദം ശരിയാണെന്നു കോടതി പറഞ്ഞു. പലസംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. ഹർജിക്കാരൻ ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്. ന്യൂനപക്ഷപദവി പരിശോധിക്കപ്പെടേണ്ടത് സംസ്ഥാനതലത്തിലാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷപദവി നിശ്ചയിക്കേണ്ടത് സംസ്ഥാനങ്ങളിൽ: സുപ്രീംകോടതി
02:07 AM Aug 09, 2022 | Deepika.com