ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തിൽ നാളെ കാലാവധി പൂർത്തിയാക്കുന്ന എം. വെങ്കയ്യനായിഡുവിന് രാജ്യസഭയിൽ വികാരനിർഭരമായ യാത്രയയപ്പ്.
ഇന്നലെ രാവിലെ 11 മണിക്ക് സമ്മേളിച്ച രാജ്യസഭയിൽ കക്ഷിനേതാക്കൾ രാജ്യസഭാധ്യക്ഷന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ബിജെപി ദേശീയ അധ്യക്ഷന്റെ ചുമതലകൾ ഉൾപ്പെടെ നിർവഹിച്ച വെങ്കയ്യ നായിഡു ഒന്നാം മോദി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് 2017 ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി ചുമതലയേൽക്കുന്നത്.
വിരമിച്ചതിനു ശേഷവും പൊതുജീവിതത്തിലെ നായിഡുവിന്റെ അനുഭവം രാജ്യത്തിന് തുടർന്നും പ്രയോജനപ്പെടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. നായിഡുവിന്റെ അധ്യക്ഷതയിൽ നിരവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച സഭാംഗങ്ങൾക്ക് ഇത് വികാര നിർഭരമായ നിമിഷമാണ്. രാജ്യത്തെ യുവാക്കൾക്കു വേണ്ടി കൂടുതൽ പ്രവർത്തിച്ച ഉപരാഷ്ട്രപതി രാജ്യസഭയിലെ ചെറുപ്പക്കാരായ അംഗങ്ങൾക്കും പ്രചോദനമായിരുന്നു.
എംഎൽഎ, എംപി, ബിജെപി അധ്യക്ഷൻ, ഉപരാഷ്ട്രപതി തുടങ്ങി പൊതുജീവിതത്തിലെ നിരവധി ചുമതലകളിൽ നായിഡുവിനെ കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. നായിഡുവിന്റെ ഒറ്റ വാചകത്തിലുള്ള മറുപടികളെ കടത്തിവെട്ടാൻ കഴിയുന്ന ഒരു നേതാവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിക്കു പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വെങ്കയ്യ നായിഡുവിന് അഭിനന്ദനം അറിയിച്ചു. തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ, ഡിഎംകെ എംപി തിരുച്ചി സിവ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, കേരള കോണ്ഗ്രസ്-എം എംപി ജോസ് കെ. മാണി തുടങ്ങിയ നിരവധി എംപിമാർ വെങ്കയ്യ നായിഡുവിന് അഭിവാദ്യമർപ്പിച്ചു.
ഒന്നാം വയസിൽ വെങ്കയ്യ നായിഡുവിന് അമ്മയെ നഷ്ടപ്പെട്ട കാര്യം ഡെറിക് ഒബ്രിയാൻ എംപി സഭയിൽ അനുസ്മരിക്കുന്നതിനിടെ ഉപരാഷ്ട്രപതി വിതുന്പി. ഇന്നലെ വൈകുന്നേരം ഡൽഹിയിലെ ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിലും പ്രധാനമന്ത്രിയുടെയും രാജ്യസഭാംഗങ്ങളുടെയും സാന്നിധ്യത്തിൽ വെങ്കയ്യ നയിഡുവിനു യാത്രയയപ്പ് നൽകി. ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ വ്യാഴാഴ്ച ചുമതലയേൽക്കും.
വെങ്കയ്യ നായിഡുവിനു വികാരനിർഭര യാത്രയയപ്പ്
02:07 AM Aug 09, 2022 | Deepika.com