ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തൽ കേസിൽ അന്വേഷണം നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ മുൻ സുപ്രീംകോടതി ജഡ്ജി ആർ. വി. രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരുടെ ഫോണുകൾ അല്ലെങ്കിൽ ഉപകരണങ്ങളിൽ നിന്നും വിവരങ്ങൾ ചോർത്തിയിട്ടുള്ളതായി റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. കേസിന്റെ വാദം കേൾക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ കേസ് ഓഗസ്റ്റ് 12 ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്പാകെ ലിസ്റ്റ് ചെയ്യും.
ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് വിവരം ചോർത്തിയതായി സംശയിക്കുന്നവരുടെ വിശദാംശങ്ങൾ, നിയമവിരുദ്ധമായ ചാരപ്പണിക്ക് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ, കേന്ദ്രസർക്കാർ ചാരവൃത്തി നടത്തുന്നതിന് പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ നിയമപരമായ സാധുതയും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
പെഗാസസ് ചാര സോഫ്റ്റ്വെയറിന് ഇരയായവരുടെ പട്ടികയിൽ പ്രമുഖ മാധ്യമപ്രവർത്തകർ, കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേൽ തുടങ്ങിയ 5,000ൽ അധികം ആളുകളുണ്ട്. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കണ്സോർഷ്യം 2021 ജൂലൈ 18ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവാദം ആരംഭിച്ചത്.
ദേശീയസുരക്ഷയുടെ പേരിൽ പൗരന്മാരുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ കഴിയില്ലെന്ന് പറഞ്ഞ സുപ്രീംകോടതിയാണ് വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചത്.
പെഗാസസ് ഫോണ് ചോർത്തൽ: വിവരം ചോർത്തിയതിനു തെളിവില്ലെന്നു റിപ്പോർട്ടിലുള്ളതായി സൂചന
01:05 AM Aug 08, 2022 | Deepika.com