ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എൽവിയുടെ പ്രഥമദൗത്യം പരാജയപ്പെട്ടു. 135 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-02, വിദ്യാർഥികൾ വികസിപ്പിച്ച എട്ടു കിലോഗ്രാം ഭാരമുള്ള ആസാദി സാറ്റ് ഉപഗ്രഹം എന്നിവയാണ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ച എസ്എസ്എൽവി-ഡി1 പേടകത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.18നായിരുന്നു വിക്ഷേപണം.
സെൻസർ തകരാർമൂലം ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിലാണ് എത്തിയതെന്നും ഉപഗ്രഹങ്ങൾ വീണ്ടെടുത്ത് പുനരുപയോഗിക്കാനാവില്ലെന്നും ഇസ്രോ ചെയർമാൻ ഡോ. സോമനാഥ് പറഞ്ഞു. പരാജയകാരണം കണ്ടെത്താൻ വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചതായും എസ്എസ്എൽവിയുടെ അടുത്ത ദൗത്യം എസ്എസ്എൽവി-ഡി2 ഉടനുണ്ടാവുമെന്നും ഡോ. സോമനാഥ് പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികം ആഘോഷിക്കുന്നവേളയിൽ 75 സ്കൂളുകളിലെ 750 വിദ്യാർഥിനികൾ രൂപകല്പന ചെയ്ത ഉപകരണങ്ങളടങ്ങിയതാണ് ആസാദി സാറ്റ്. കേരളത്തിൽനിന്നു കണ്ണൂർ കോളയാട് സെന്റ് കോർണേലിയൂസ് സ്കൂളിലെ വിദ്യാർഥികൾ ഇസ്രോ ദൗത്യത്തിൽ പങ്കെടുത്തു.
എസ്എസ്എൽവി ദൗത്യം പരാജയം, ഉപഗ്രഹങ്ങൾ തെറ്റായ ഭ്രമണപഥത്തിൽ
01:05 AM Aug 08, 2022 | Deepika.com