രാജസ്ഥാനിലെ ജുൻജുനുവിലുള്ള ഒരു കർഷക കുടുംബത്തിൽ ജനിച്ച് അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞ ജഗ്ദീപ് ധൻകറിന്റെ രാഷ്ട്രീയ നിയോഗങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു.
പശ്ചിമബംഗാൾ ഗവർണറെന്ന നിലയിൽ മുഖ്യമന്ത്രി മമത ബാനർജിയുമായി പടവെട്ടിക്കൊണ്ടിരുന്ന ധൻകറെ അടുത്തവർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പും കർഷക സമരവും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങളുടെ പേരിലാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിപ്പിച്ചത്.
ഗവർണറുടെ അധികാരത്തിരക്കുകൾക്കിടയിലും ജന്മഗ്രാമമായ കിതാനയിലേക്ക് അടിക്കടി ഓടിയെത്തുന്ന ജഗ്ദീപിന്റെ സ്ഥാനലബ്ധി ഗ്രാമവാസികളെയും ആഹ്ലാദചിത്തരാക്കിയിരിക്കുകയാണ്.
ജയ്പുരില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ജുന്‍ജുനുവിലെ കിതാന എന്ന ചെറുഗ്രാമത്തിൽ 1951 മേയ് 18നാണ് ജനനം. മിടുക്കനായ വിദ്യാര്‍ഥിയായി പേരെടുത്ത ജഗ്ദീപ് കിതാനയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചിത്തോര്‍ഗഡിലെ സൈനിക സ്കൂളില്‍ ചേർന്നു. തുടർന്ന് ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്നു നിയമബിരുദവും സ്വന്തമാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്തു.
രാഷ്ട്രീയത്തിൽ അമിത താത്പര്യമില്ലായിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കളുമായുള്ള സൗഹൃദംവഴി 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ദേവിലാലായിരുന്നു രാഷ്ട്രീയഗുരു. രാജസ്ഥാനിലെ ജുൻജുനുവിൽനിന്ന് ജനതാദൾ ടിക്കറ്റിൽ കന്നിമത്സരത്തിൽ വിജയം. തൊട്ടടുത്ത വർഷം കേന്ദ്രമന്ത്രിസഭയിലും ഇടംനേടി. പിന്നീട് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവുമായുള്ള ബന്ധത്തിലൂടെ കോൺഗ്രസിലെത്തി. 1993 മുതൽ 1998 വരെ കിഷാൻഗറിൽനിന്ന് രാജസ്ഥാൻ വിധാൻസഭയിൽ അംഗമായി.
2019ലാണ് ബംഗാൾ ഗവർണറായത്. മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഏറ്റുമുട്ടലുകളുടെ പേരിൽ തുടക്കം മുതൽ ജഗ്ദീപ് ധൻകർ വാർത്തകൾ സൃഷ്ടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളിൽ അരങ്ങേറിയ അക്രമങ്ങളുടെ പേരിലുൾപ്പെടെ മമതയുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഉപരാഷ്ട്രപതിയാകുന്നത്.
ഭാര്യ സുധേഷ്. 1979 ലായിരുന്നു വിവാഹം. മകള്‍: കാന്മ. മകന് ദീപക് 1994ല്‍ അന്തരിച്ചു.
കർഷക കുടുംബത്തിൽനിന്ന് ഉപരാഷ്ട്രപതിഭവനിലേക്ക്
02:08 AM Aug 07, 2022 | Deepika.com