ന്യൂഡൽഹി: കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ 127 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലവിലുള്ള സാഹചര്യം മനസിലാക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി വിദഗ്ധർ അടങ്ങുന്ന കേന്ദ്രസംഘം അടിയന്തരമായി കേരളം സന്ദർശിക്കണമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആശങ്ക പരിഹരിക്കാനുള്ള ധാർമിക ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏപ്രിൽ 10 വരെയുള്ള റൂൾ കർവ് (സംഭരണനില) 137.5 അടിയാണ്.
ആ അളവിലേക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് കുറച്ചു കൊണ്ടുവരാൻ തമിഴ്നാട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയത്തിൽ ഇതുവരെ 22 പേരുടെ ജീവൻ നഷ്ടപ്പെട്ടു. വലിയ നാശനഷ്ടമാണ് ഇത്തവണ കേരളത്തിനുണ്ടായിരിക്കുന്നത്. 2018 ൽ മഹാപ്രളയം ഉണ്ടായപ്പോഴും കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം ലഭിച്ചിട്ടില്ല.
മുല്ലപ്പെരിയാർ വിഷയം രാജ്യസഭയിൽ ഉന്നയിച്ചപ്പോൾ തന്നെ തമിഴ്നാട്ടിൽനിന്നുള്ള എം പിമാർ എതിർത്തു. എതിർപ്പല്ല പരിഹാരമാണു വേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
മുല്ലപ്പെരിയാർ: വിദഗ്ധസംഘം സന്ദർശിക്കണമെന്ന് ജോസ് കെ. മാണി
02:32 AM Aug 06, 2022 | Deepika.com