ന്യൂഡൽഹി: ബിഷപ് ഫ്രാങ്കോ കേസിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രവും പേരും വെളിപ്പെടുത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു.
ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി സർക്കാരിന്റെ അപ്പീൽ തള്ളിയത്. കുറവിലങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയത്.
സിസ്റ്റർ അമല, സിസ്റ്റർ ആനി റോസ് എന്നിവരായിരുന്നു കേസിലെ പ്രതികൾ. അഞ്ച് മാധ്യമപ്രവർത്തകർക്ക് അയച്ച ഇ- മെയിലിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രങ്ങളും വിവരങ്ങളും വെളിപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാൽ, ഇത് സ്വകാര്യസംഭാഷണമാണെന്നു കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഇതിനെതിരായി അപ്പീൽ പരിഗണിച്ച ജസ്റ്റീസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയെങ്കിലും മാധ്യമപ്രവർത്തകർക്ക് ചിത്രം അയച്ചു നൽകിയത് സ്വകാര്യ സംഭാഷണമായി കാണാനാകില്ലെന്ന് നിരീക്ഷിച്ചു.
ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി വിശദമായ ഉത്തരവിറക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വാദം പരിഗണിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കേസ് വീണ്ടും തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പരാതിക്കാരിയുടെ പേരും ചിത്രവും വെളിപ്പെടുത്തിയ കേസിൽ ഹൈക്കോടതി നടപടി ശരിവച്ചു
02:32 AM Aug 06, 2022 | Deepika.com