ന്യൂഡൽഹി:ഫരീദാബാദിലെ അമൃത ആശുപത്രിയുടെ ഉദ്ഘാടനം 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ 10.40 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കും. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ 2,400 കിടക്കകളുള്ളതാണ് ഈ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്. ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ 800 ൽ അധികം ഡോക്ടർമാരും പതിനായിരത്തിലേറെ ജീവനക്കാരും ഇവിടെയുണ്ടാകും.
ഫരീദാബാദിലെ പുതിയ ആശുപത്രിയിൽ അത്യാധുനിക മെഡിക്കൽ ഗവേഷണത്തിന് ഏറെ പ്രധാന്യം നൽകുന്നുണ്ട്. മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഏഴ് നിലകളുള്ള ഒരു ഗവേഷണ ബ്ലോക്കാണ് ഇതിനായി ഒരുക്കുന്നത്.
ഗ്രേഡ് എ-ഡി ജിഎംപി ലാബുകൾക്കൊപ്പം അത്യാധുനിക ഡയഗ്നോസ്റ്റിക് മാർക്കറുകൾ, അക, ബയോ ഇൻഫോർമാറ്റിക്സ് മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പലരുമായും ഗവേഷണ സഹകരണത്തിൽ ഏർപ്പെടാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
ഓങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോസയൻസസ്, ഗ്യാസ്ട്രോ-സയൻസസ്, റീനൽ സയൻസസ്, അസ്ഥിരോഗ വിഭാഗം, ട്രാൻസ്പ്ലാന്റ്സ്, അമ്മയുടെയും കുഞ്ഞിന്റെയും വിഭാഗം എന്നിവയുൾപ്പെടെ 81 സ്പെഷ്യാലിറ്റികളും എട്ട് സെന്റർ ഓഫ് എക്സലൻസും ഇവിടെയുണ്ട്.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
02:32 AM Aug 06, 2022 | Deepika.com