ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഹവാല ബന്ധവും ഉണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഹവാല ബന്ധത്തിലേക്കു വിരൽ ചൂണ്ടുന്ന രേഖകൾ ലഭിച്ചു എന്നാണ് ഇ ഡി വൃത്തങ്ങൾ നൽകുന്ന വിവരം.
മുംബൈ, കോൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഹവാല സംഘവുമായി ഇടപാടു നടത്തിയതിന്റെ രേഖകൾ റെയ്ഡിൽ കണ്ടെത്തിയെന്നാണു പറയുന്നത്. ഇതേ തുടർന്ന് ചോദ്യം ചെയ്യലിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ മൊഴികൾ ഇ ഡി പുനഃപരിശോധിക്കുകയാണ്. യംഗ് ഇന്ത്യ ലിമിറ്റഡ് കന്പനിയിൽ നിന്ന് സാന്പത്തിക നേട്ടങ്ങൾ കൈപ്പറ്റിയിട്ടില്ല എന്ന സോണിയയുടെയും രാഹുലിന്റെയും മൊഴികൾ ഇഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല.
യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓഫീസ് അടക്കം 12 സ്ഥലങ്ങളിലാണ് ഇഡി കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തിയത്.
മുതിർന്ന കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ യംഗ് ഇന്ത്യ ഓഫീസിൽ നേരിട്ടു ഹാജരായതിന് പിന്നാലെയാണ് റെയ്ഡ് നടപടികൾ അവസാനിപ്പിച്ചത്.
യംഗ് ഇന്ത്യ ലിമിറ്റഡിന്റെ പ്രിൻസിപ്പൽ ഓഫീസർ എന്ന നിലയിൽ റെയ്ഡ് നടപടികൾ പൂർത്തിയാക്കുന്നതിനും ഫയലുകളും രേഖകളും എടുത്തു കൊണ്ടു പോകുന്നതിനുമാണ് ഖാർഗെയെ വിളിച്ചു വരുത്തിയത്. ഇതേ കെട്ടിടത്തിന്റെ നാലാമത്തെ നിലയിലാണ് നാഷണൽ ഹെറാൾഡ് പത്രത്തിന്റെ വെബ് പോർട്ടൽ പ്രവർത്തിക്കുന്നതും എഡിറ്റോറിയൽ ജീവനക്കാർ ജോലി ചെയ്യുന്നതും. യംഗ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ കീഴിലാണ് നാഷണൽ ഹെറാൾഡ് പ്രവർത്തിക്കുന്നത്.
ബുധനാഴ്ച നാഷണൽ ഹെറാൾഡ് ഹൗസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുകയും ചില ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.
നാഷണൽ ഹെറാൾഡ് കേസ്: ഹവാല ബന്ധം ആരോപിച്ച് ഇഡി
12:42 AM Aug 05, 2022 | Deepika.com