ന്യൂഡൽഹി: എപ്ലോയീസ് പെൻഷൻ പദ്ധതി ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണെന്നും അതിൻമേലുള്ള ഭേദഗതികൾ ലക്ഷക്കണക്കിനാളുകളുടെ പ്രതീക്ഷയെ തർക്കുന്നതാണെന്നും ജീവനക്കാർ സുപ്രീംകോടതിയിൽ. രണ്ടു ദിവസങ്ങളിലായി ഇപിഎഫ്ഒയുടെയും കേന്ദ്രസർക്കാരിന്റെയും വാദങ്ങൾ കേട്ട സുപ്രീംകോടതി ഇന്നലെ ജീവനക്കാരുടെ വാദമാണ് കേട്ടത്.
പിഎഫ് പെൻഷന്റെ സാമൂഹിക സുരക്ഷാ സ്വഭാവംതന്നെ ഭേദഗതികൾ നിലവിൽ വന്നതോടെ ഇല്ലാതാകുകയാണ് ചെയ്തത്. രാജ്യത്ത് പെൻഷൻ ആകാനിരിക്കുന്നവരും പെൻഷനായവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളുടെ ജീവിത പ്രതീക്ഷ തന്നെ ഇല്ലാതാക്കുന്ന വാദങ്ങളാണ് ഇപിഎഫ്ഒയും കേന്ദ്ര സർക്കാരും മുന്നോട്ടു വച്ചത്. അധികബാധ്യതയും കമ്മിയും ഉൾപ്പെടെ ഇപിഎഫ്ഒ മുന്നോട്ടു വയ്ക്കുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജീവനക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ജീവനക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, കൈലാസ നാഥൻ പിള്ള, ജയന്ത് മുത്തുരാജ് എന്നിവരാണ് ഹാജരായത്. കേസിൽ ഇന്നും വാദം തുടരും. വീണ്ടും അടുത്ത വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പിഎഫ് പെൻഷൻ കേസ് പരിഗണിക്കുന്നത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടും എംപ്ലോയീസ് പെൻഷൻ സ്കീമും തമ്മിലുള്ള ഭിന്നതകൾ ഉൾക്കൊള്ളാതെയാണ് കേരള ഹൈക്കോടതിയുടെ വിധിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇപിഎഫ്ഒ വാദിച്ചത്. അക്കാര്യം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
പെൻഷൻ പദ്ധതി അവതരിപ്പിക്കുന്പോൾ ഇതിന്റെ സാന്പത്തിക ബാധ്യത സംബന്ധിച്ച വശം സർക്കാരിന്റെ തന്നെ സാന്പത്തിക വിദഗ്ധർ പരിശോധിച്ചിരിക്കുമല്ലോ എന്നും കോടതി നിരീക്ഷിച്ചു. അതു സംബന്ധിച്ച റിപ്പോർട്ടുകൾ ഹാജരാക്കാമെന്നായിരുന്നു ഇപിഎഫ്ഒയുടെ മറുപടി.
കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്പോൾ പ്രതിബന്ധമുണ്ടാകുമെന്നു തെളിയിക്കുന്ന ഒരു തരത്തിലുള്ള രേഖയും തങ്ങളുടെ മുന്നിലെത്തിയിട്ടില്ലെന്നും കേസിൽ വാദം കേൾക്കുന്ന മൂന്നംഗ പ്രത്യേക ബെഞ്ച് വ്യക്തമാക്കി.
പിഎഫ് ഫണ്ടും പെൻഷൻ ഫണ്ടും കൈകാര്യം ചെയ്യുന്നത് ഒരേ അടിസ്ഥാനത്തിലാണോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് വ്യത്യസ്തമായിട്ടാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം അഡീഷണൽ സോളിസിറ്റർ ജനറൽ നൽകിയ മറുപടി.
ഇപിഎഫ് ഒരു നിശ്ചിത ശതമാനം പലിശയോടു കൂടിയ വ്യക്തിഗത അക്കൗണ്ട് ആണെന്നും പെൻഷൻ സാമൂഹിക ക്ഷേമ പദ്ധതിയാണെന്നും ഇപിഎഫ്ഒയുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
എംപ്ലോയീസ് പെൻഷൻ പദ്ധതി സാമൂഹികസുരക്ഷാ സ്വഭാവം തകർക്കും: ജീവനക്കാര്
12:42 AM Aug 05, 2022 | Deepika.com