ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ച് സർക്കാരിനെ എതിർക്കുന്നവരെ വേട്ടയാടുന്നതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് നടപടികൾ ഇന്നലെ വീണ്ടും സ്തംഭിച്ചു.
കോണ്‍ഗ്രസ്, ഡിഎംകെ, ഇടതുപാർട്ടികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭ ആദ്യം 12 വരെയും പിന്നീടു രണ്ടു വരെയും നിർത്തിവച്ചെങ്കിലും പ്രതിപക്ഷം ശാന്തരായില്ല. വൈകുന്നേരം നാലിനു സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷ എംപിമാർ പ്രതിഷേധം തുടർന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതിവിനു വിരുദ്ധമായി ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ എംപിമാരുടെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനു നേതൃത്വം നൽകി. നരേന്ദ്ര മോദി ഉത്തരം നൽകൂ,
ഇഡി, മോഡി ഡൗണ്‍ ഡൗണ്‍ തുടങ്ങിയ മുദ്രാവാക്യങ്ങളോടെ കോണ്‍ഗ്രസ്, ഡിഎംകെ, എൻസിപി, തൃണമൂൽ കോണ്‍ഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചപ്പോൾ സോണിയയും മുൻനിരയിൽ എഴുന്നേറ്റു നിന്നാണ് പ്രതിഷേധത്തിൽ പങ്കാളിയായത്.
നടുത്തളത്തിലിറങ്ങാതെ സ്വന്തം ഇരിപ്പിടത്തിനു മുന്നിൽ നിന്നിരുന്ന ശശി തരൂർ, കാർത്തി ചിദംബരം തുടങ്ങിയവരോടു വെല്ലിലേക്കു വരാൻ ഡിഎംകെ നേതാവ് ദയാനിധി മാരൻ വിളിച്ചപ്പോഴാണ് സോണിയ എഴുന്നേറ്റുനിന്നു പ്രതിഷേധത്തിൽ നേരിട്ടു പങ്കുചേർന്നത്.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഓം ബിർലയും ചെയർമാൻ വെങ്കയ്യ നായിഡുവും ചർച്ച അനുവദിച്ചില്ല. നാഷണൽ ഹെറാൾഡ് ഓഫീസിൽ ഇന്നലെ നടത്തിയ റെയ്ഡ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ചു സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.
ഇഡി ദുരുപയോഗം: പാർലമെന്റ് ബഹളത്തിൽ മുങ്ങി
01:21 AM Aug 04, 2022 | Deepika.com