ന്യൂഡൽഹി: പാലിയേക്കര, പന്നിയങ്കര ടോൾ ബൂത്തുകളിലൊന്ന് അടച്ചുപൂട്ടുന്നത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി. ദേശീയപാതകളിൽ 60 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന ചട്ടം നിലവിലുണ്ട്.
എന്നാൽ, 37 കിലോമീറ്റർ ദൂരപരിധിക്കുള്ളിലാണ് പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസകൾ. ഈ ടോൾ പ്ലാസകൾ ചട്ടവിരുദ്ധമായി ടോൾ പിരിക്കുന്നത് സംബന്ധിച്ച് ജെബി മേത്തർ എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനു നൽകിയ മറുപടിയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിന് കൊണ്ടുവന്ന ഫാസ്ടാഗ് സന്പ്രദായം ഫലം കാണാത്തതിനാൽ ജിപിഎസ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തുമോ എന്ന എംപിയുടെ ചോദ്യത്തിന്, ടോൾ പിരിവിന് ജിപിഎസ് അധിഷ്ഠിത സംവിധാനമോ വാഹനങ്ങളിൽ ആധുനിക രീതിയിലുള്ള നന്പർ പ്ലേറ്റുകൾ ഉപയോഗിച്ചുള്ള സാങ്കേതിക സംവിധാനമോ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.
ടോൾ പ്ലാസകൾ പിരിച്ചെടുക്കുന്ന ടോൾ ഫീ വിവരങ്ങൾ പൊതുജനത്തിന് വെബ്സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ടോൾ ബൂത്ത്: പാലിയേക്കരയോ പന്നിയങ്കരയോ? രണ്ടിലൊന്നു പൂട്ടുമെന്നു കേന്ദ്രമന്ത്രി
01:20 AM Aug 04, 2022 | Deepika.com