ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു വീണ്ടും ചോദ്യംചെയ്യും. രണ്ടു ഘട്ടങ്ങളിലായി ആറു മണിക്കൂർ നീണ്ടുനിന്ന ഇന്നലത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ഇന്നു വീണ്ടും ഹാജരാകണമെന്ന് ഇഡി അറിയിച്ചത്.
രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമാണ് സോണിയ ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഇന്നലെ എത്തിയത്. രാവിലെ 11 ന് ഹാജരായ സോണിയയെ വൈകുന്നേരം ആറിനാണു വിട്ടയച്ചത്. ചോദ്യംചെയ്യലിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമയുടെ അടുത്തുനിന്ന് വിജയ് ചൗക്കിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
പ്രതിപക്ഷത്തെ തകർക്കുന്നതിനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണ് ഇഡിയുടെ ചോദ്യം ചെയ്യലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിജയ് ചൗക്കിൽനിന്നു രാഷ്ട്രപതിഭവനിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞതിനെത്തുടർന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയ് ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
രാഹുലിനെയും കോണ്ഗ്രസ് എംപിമാരായ മല്ലികാർജുൻ ഖാർഗെ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, മാണിക്കം ടാഗോർ, കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെയും കോണ്ഗ്രസ് വനിതാ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എഐസിസി ആസ്ഥാനത്തു തടഞ്ഞുവച്ച കോണ്ഗ്രസ് പ്രവർത്തകരെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോണ്ഗ്രസ് നേതാക്കളെയും ഡൽഹിയിലെ കിംഗ്സ് വേ പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. വിജയ് ചൗക്കിൽനിന്നു രാഹുൽ ഗാന്ധി ഉൾപ്പെടെ 50 എംപിമാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് എംഎൽഎമാരായ റോജി എം. ജോണ്, അൻവർ സാദത്ത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. ചോദ്യംചെയ്യലിനു ശേഷം സോണിയ ഗാന്ധി ഇഡി ആസ്ഥാനത്തുനിന്ന് ഇറങ്ങിയതിനു തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്ഗ്രസ് നേതാക്കളെ പോലീസ് വിട്ടയച്ചു.
ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇന്ത്യ പോലീസ് രാജ്യമായെന്നും മോദി രാജാവാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
നാഷണൽ ഹെറാൾഡ് കേസ് സോണിയ വീണ്ടും ഹാജരാകണം: ഇഡി
01:29 AM Jul 27, 2022 | Deepika.com