ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റ് അംഗത്വത്തിന്റെ കാലാവധി നാളെ അവസാനിക്കുന്ന രണ്ടു പ്രമുഖ കേന്ദ്രമന്ത്രിമാരുടെ ഭാവി അനിശ്ചിതത്വത്തിൽ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി, സ്റ്റീൽ മന്ത്രി ആർ.സി.പി. സിംഗ് എന്നിവരുടെ അവസാന മന്ത്രിസഭാ യോഗമാണോ ഇന്നു നടക്കുകയെന്നു വ്യക്തമല്ല.
ബിജെപി നേതാവായ നഖ്വിക്കും ബിഹാറിലെ ജെഡിയു നേതാവായ സിംഗിനും രാജ്യസഭയിലേക്ക് പുനർനിയമനം ലഭിച്ചിട്ടില്ല. സാങ്കേതികമായി ഇരുവർക്കും ആറു മാസം വരെ പാർലമെന്റ് അംഗമല്ലാതെ മന്ത്രിസഭയിൽ തുടരാനാകും. ആറു മാസത്തിനിടെ രാജ്യസഭാംഗമായി തിരിച്ചെത്തിയാൽ മതിയാകും. പുതിയ മന്ത്രിമാർ ആറു മാസത്തിനകം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചോ, രാജ്യസഭയിലൂടെയോ പാർലമെന്റിൽ അംഗമാകുന്ന പതിവുണ്ടെങ്കിലും കാലാവധി കഴിഞ്ഞവർ മന്ത്രിസഭയിൽ തുടരുന്ന കീഴ്വഴക്കം ഇല്ല.
നഖ്വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കോ ഗവർണർ പദവിയിലേക്കോ പരിഗണിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും മൗനം തുടരുകയാണ്. കഴിഞ്ഞ മേയിൽ രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ബിജെപിയിലെ ഏക മുസ്ലിം എംപിയായ നഖ്വിക്കു സീറ്റു നിഷേധിച്ചതു രാഷ്ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.
ഇതോടെ ബിജെപിക്കു പാർലമെന്റിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാകും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിയ ആർ.സി.പി. സിംഗ് ഉടനെ ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. എന്നാൽ, കാലാവധി കഴിഞ്ഞാൽ മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുകയാണു രാഷ്ട്രീയ മര്യാദയെന്നു ജെഡിയു വക്താവ് ചൂണ്ടിക്കാട്ടി.
ഏതാനും മാസം മുന്പു വരെ നിതീഷിന്റെ വിശ്വസ്തനും ജെഡിയുവിലെ രണ്ടാമത്തെ പ്രബല നേതാവുമായിരുന്നു സിംഗ്. ബിജെപി നേതാക്കളോടു കൂടുതൽ അടുപ്പവും കൂറും പുലർത്തിയതാണു സിംഗിനെതിരേ തിരിയാൻ നിതീഷിനെ പ്രേരിപ്പിച്ചത്. സിംഗ് ഇനിയും ബിജെപിയിൽ ചേർന്നിട്ടില്ലെന്നു ബിജെപി വ്യക്തമാക്കി. സിംഗിനെ ബിജെപിയിൽ ചേർത്തു മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചാൽ നിതീഷ് കൂടുതൽ അകലാൻ കാരണമായേക്കും.
കേന്ദ്രമന്ത്രിമാരായ നഖ്വി, സിംഗ് എന്നിവരുടെ ഭാവി അനിശ്ചിതത്വത്തിൽ
01:23 AM Jul 06, 2022 | Deepika.com