മുംബൈ: ഏക്നാഥ് ഷിൻഡെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു. ഷിൻഡെ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 164 എംഎൽഎമാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 99 പേർ എതിർത്തു. സഭയിൽ ഹാജരായവരിൽ 263 പേർ വോട്ട് ചെയ്തു.
മൂന്നു പേർ വോട്ട് ചെയ്തില്ല. കോൺഗ്രസ് നേതാവ് അശോക് ചവാൻ ഉൾപ്പെടെ 20 എംഎൽഎമാർ ഹാജരായില്ല. 11 കോൺഗ്രസ് എംഎൽഎമാരാണു വിട്ടുനിന്നത്. ഞായറാഴ്ച നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാഹുൽ നർവേക്കർ വിജയിച്ചിരുന്നു.
എൻസിപിയിലെ അജിത് പവാറിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. 53 അംഗങ്ങളുള്ള എൻസിപിയാണു പ്രതിപക്ഷത്തെ വലിയ കക്ഷി. ഇന്നലെ ഒരു ശിവസേനാ എംഎൽഎകൂടി ഷിൻഡെ പക്ഷത്തു ചേർന്നു.
സന്തോഷ് ബാംഗർ ആണു വിമതർക്കൊപ്പം കൂടിയത്. വിമതനീക്കമുണ്ടായ ഉടൻ ഏക്നാഥ് ഷിൻഡെയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞയാളാണു ബാംഗർ. താക്കറെയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ ബാംഗർ വിതുന്പിക്കരഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വിമതപക്ഷത്തുള്ള എംഎൽഎമാർ 40 ആയി. താക്കറെപക്ഷം 15 പേരായി ചുരുങ്ങി.
വിശ്വാസവോട്ടെടുപ്പിനു മുന്പ് ഏക്നാഥ് ഷിൻഡെയെ ശിവസേന നിയമസഭാകക്ഷി നേതാവായി സ്പീക്കർ രാഹുൽ നർവേക്കർ നിയമിച്ചു. ഞായറാഴ്ച രാത്രി വൈകിയായിരുന്നു അജയ് ചൗധരിയെ നീക്കി ഷിൻഡെയെ നേതാവായി നിയമിച്ചത്. ഷിൻഡെ വിമതനായതോടെയായിരുന്നു ചൗധരിയെ ഉദ്ധവ് താക്കറെ നിയമസഭാകക്ഷി നേതാവാക്കിയത്.
താക്കറെ പക്ഷത്തുള്ള സുനിൽ പ്രഭുവിനെ നീക്കി ഷിൻഡെപക്ഷത്തുള്ള ഭരത് ഗോഗാവാലെയെ വിപ്പായി നിയമിച്ചതിനും സ്പീക്കർ അംഗീകാരം നല്കി.
വ്യാഴാഴ്ചയാണു ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്നാണു സൂചന.
താൻ ശിവസേനയിൽ ദീർഘകാലം ഒതുക്കപ്പെട്ടിരുന്നുവെന്നു വിശ്വാസവോട്ട് നേടിയശേഷം നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. താൻ അടിയുറച്ച ശിവസൈനികനാണെന്നും പ്രതികാരരാഷ്ട്രീയം കളിക്കില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം തെളിയിച്ച് ഷിൻഡെ
01:23 AM Jul 05, 2022 | Deepika.com