ന്യൂഡൽഹി: അഗ്നിപഥ് സൈനിക പ്രവേശനത്തിനെതിരായ ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്നു സുപ്രീംകോടതി.
വ്യോമസേനയിലേക്കു പ്രവേശനം കാത്തിരിക്കുന്നവരുടെ ഹർജി അഭിഭാഷക കുമുദ് ലതാ ദാസ് ആണ് ഇന്നലെ ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരുടെ അവധിക്കാല ബെഞ്ചിനു മുന്നിൽ ഉന്നയിച്ചത്. അടിയന്തരമായി വാദം കേൾക്കണമെന്നായിരുന്നു ആവശ്യം. നിലവിൽ പ്രവേശന നടപടികൾ കഴിഞ്ഞിരിക്കുന്ന ഉദ്യോഗാർഥികൾക്ക് അഗ്നിപഥിന്റെ ഭാഗമാകാൻ കഴിയില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
2019ലെ വിജ്ഞാപനം അനുസരിച്ചു കഴിഞ്ഞ വർഷം സെൻട്രൽ എയർമെൻ സെലക്ഷൻ ബോർഡിന്റെ നടപടികൾക്കുശേഷം വ്യോമസേനയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന 31 പേരാണ് ഹർജി നൽകിയിരിക്കുന്നത്.
2021 മേയ് 31ന് പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഇപ്പോൾ പരാതി നൽകിയിരിക്കുന്നവർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. യോഗ്യത നേടിയിട്ടും തങ്ങളുടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കാതെയാണ് സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതെന്നാണു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്.
അഗ്നിപഥ് പദ്ധതിയിൽ ഉൾപ്പെടുത്തി അല്ലാതെ മുന്പുണ്ടായിരുന്ന രീതിയിൽ തങ്ങളുടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. നിയമന നടപടികൾക്ക് അധികൃതർ വരുത്തിയ കാലതാമസം കാരണം തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
അതിനിടെ, അഗ്നിപഥ് പദ്ധതിക്കെതിരേ അഭിഭാഷകനായ എം.എൽ. ശർമ നൽകിയ പൊതുതാത്പര്യ ഹർജിയുടെ കാര്യവും ഇതോടൊപ്പം ഉന്നയിച്ചു. ചീഫ് ജസ്റ്റീസിന്റെ അംഗീകാരത്തോടെ അടുത്ത ആഴ്ച വിഷയം പരിഗണിക്കാമെന്നാണ് അവധിക്കാല ബെഞ്ച് വ്യക്തമാക്കിയത്.
അഗ്നിപഥിനെതിരായ ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്നു സുപ്രീംകോടതി
01:22 AM Jul 05, 2022 | Deepika.com