ന്യൂഡൽഹി: ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവർ വയർലസ് ജാമറുകൾ വിൽക്കുന്നതു വിലക്കി കേന്ദ്ര ടെലികോം മന്ത്രാലയം. മൊബൈൽ സിഗ്നൽ, ജിപിഎസ് സിഗ്നൽ എന്നിവ ബ്ലോക്ക് ചെയ്യുന്ന തരത്തിലുള്ള ഉപകരണങ്ങൾ സർക്കാരിന്റെ നിർദേശമില്ലാതെ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാൻ പാടില്ല.
ഇന്ത്യയിൽ സിഗ്നൽ ജാമിംഗ് ഉപകരണങ്ങളുടെ പരസ്യം, വിൽപന, വിതരണം, ഇറക്കുമതി എന്നിവ നിയമവിരുദ്ധമാണെന്നും നിർദേശത്തിൽ പറയുന്നു. ഇതിനു പുറമേ ടെലികോം സേവന ദാതാക്കൾ ഒഴികെ മൊബൈൽ ഫോണുകളുടെ നെറ്റ്വർക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സിഗ്നൽ ബൂസ്റ്ററുകൾ, ആംപ്ലിഫയറുകൾ എന്നിവ സ്വകാര്യ വ്യക്തികൾ വിൽക്കുന്നതിനും വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്കുണ്ട്.
വയർലെസ് ജാമറുകൾ വിൽക്കുകയോ വിൽപ്പനയ്ക്കുള്ള സാഹചര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്നതിൽനിന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പിന്മാറണം എന്നാവശ്യപ്പെട്ടു ജനുവരിയിലാണ് ടെലികോം വകുപ്പ് നോട്ടീസ് നൽകുന്നത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസിന്റെ പകർപ്പ് നൽകിയിരുന്നു. വയർലെസ് ടെലിഗ്രാഫ് ആക്റ്റ് (1933), ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ് (1885) തുടങ്ങിയ നിയമങ്ങൾ അനുസരിച്ച് മൊബൈൽ സിഗ്നൽ ബൂസ്റ്ററുകൾ വിൽക്കുന്നതും സ്ഥാപിക്കുന്നതും കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്.
മൊബൈൽ സിഗ്നൽ ബൂസ്റ്ററുകൾ, ജാമറുകൾ എന്നിവയുടെ അനധികൃത ഉപയോഗം ടെലികോം സേവനങ്ങളെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് കുറ്റമറ്റ നെറ്റ്വർക്ക് സൗകര്യങ്ങൾ നൽകുന്നതിന് വെല്ലുവിളിയാണെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കി.
ജാമറുകളും ബൂസ്റ്ററുകളും വിൽക്കുന്നതിനു വിലക്ക്
01:22 AM Jul 05, 2022 | Deepika.com