മുംബൈ: ബിജെപി അംഗം രാഹുൽ നർവേക്കറിനെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. നർവേക്കറിന് 164 വോട്ടും മഹാവികാസ് അഘാഡി സ്ഥാനാർഥി രാജൻ സാൽവിക്ക് 107 വോട്ടും ലഭിച്ചു.
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കറാണ്, നാൽപ്പത്തിയഞ്ചുകാരനായ നർവേക്കർ. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണു മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്സണും മുതിർന്ന എൻസിപി നേതാവുമായ രാംരാജെ നായിക്. കോൺഗ്രസിലെ നാന പഠോളെ രാജിവച്ചതിനെത്തുടർന്നു 2021 ഫെബ്രുവരി മുതൽ മഹാരാഷ്ട്ര സ്പീക്കർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സ്പീക്കർ തെരഞ്ഞെടുപ്പിനു ശിവസേനയിലെ ഇരു പക്ഷവും പ്രത്യേക വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഷിൻഡെ പക്ഷത്തെ 39 എംഎൽഎമാർ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തപ്പോൾ താക്കറെപക്ഷത്തെ 16 എംഎൽഎമാർ എതിർത്തു.
ഷിൻഡെ സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും. നിയമസഭയിൽ ലഭിച്ച ആദ്യ ജയത്തോടെ സർക്കാർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 288 അംഗ സഭയിൽ ഒരംഗം അന്തരിച്ചതിനെത്തുടർന്ന് 287 പേരാണുള്ളത്. ഇതിൽ 271 പേരാണു സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.
സമാജ്വാദി പാർട്ടിയുടെ മൂന്നംഗങ്ങളും ഒരു എഐഎംഐഎം അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 12 എംഎൽഎമാർ സഭയിലെത്തിയിരുന്നില്ല. ഇതിൽ രോഗബാധിതരായ രണ്ടു ബിജെപി എംഎൽഎമാരും ആറ് എൻസിപി എംഎൽഎമാരും രണ്ടു കോൺഗ്രസ് എംഎൽഎമാരും ഉൾപ്പെടുന്നു.
രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ
01:21 AM Jul 04, 2022 | Deepika.com