ഹൈദരാബാദ്: എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിൽ ക്രിയാത്മകമായ മാറ്റംകൊണ്ടുവരാനാണ് കഴിഞ്ഞ എട്ടുവർഷമായി കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രീണനത്തിൽനിന്ന് പ്രവൃത്തിയിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ ബിജെപി നേതാക്കൾ ശ്രമിക്കണം.രാജ്യതാത്പര്യത്തിനായിരിക്കണം പ്രഥമ പരിഗണന. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം പ്രവർത്തകർ നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ നടക്കുന്ന ബിജെപിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അടുത്തവർഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന തെലുങ്കാനയിൽ ഭരണം പിടിക്കാനുള്ള ആഹ്വാനവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. ഇരട്ട എൻജിനുള്ള വളർച്ചയാണ് തെലുങ്കാന ജനതയുടെ ആഗ്രഹം. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നതോടെ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിക്കണമെന്നു ദേശീയ എക്സിക്യുട്ടീവിൽ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന്റെ മാത്രം പാർട്ടിയാണ് കോണ്ഗ്രസ്. പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നു ഭയന്ന് അധ്യക്ഷനെപ്പോലും തെരഞ്ഞെടുക്കാൻ അവർ തയ്യാറാകുന്നില്ല.
തെലുങ്കാനയിലെയും പശ്ചിമ ബംഗാളിലെയും കുടുംബവാഴ്ച അവസാനിപ്പിച്ച് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപവത്കരിക്കുമെന്നു പറഞ്ഞ അദ്ദേഹം കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
സർക്കാരിന്റെ ശ്രമം ക്രിയാത്മകമാറ്റം: മോദി
01:21 AM Jul 04, 2022 | Deepika.com