ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അമരാവതിയിൽ കെമിസ്റ്റിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഉദയ്പുരിൽ കഴിഞ്ഞദിവസം നടന്ന കൊലപാതത്തിനു സമാനമാണെന്ന നിഗമനത്തെത്തുടർന്ന് ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) അന്വേഷണം കൈമാറി. അമരാവതി സ്വദേശി ഉമേഷ് പ്രഹ്ലാദ് കോലി(54)യുടെ കൊലപാതകത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
കഴിഞ്ഞ മാസം 21 നാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഇർഫാൻ ഖാനായി തെരച്ചിൽ തുടരുകയാണ്. ഒരു സന്നദ്ധസംഘടനയുടെ നടത്തിപ്പുകാരനാണ് ഇയാൾ. പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയെ അനുകൂലിച്ചുള്ള പോസ്റ്റ് ഉമേഷ് കോലി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി സംശയമുണ്ട്.
രാത്രി പത്തിനു കട അടച്ചശേഷം ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു വരുന്നവഴിയാണ് ഉമേഷ് കോലി കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി കഴുത്തറത്തു കൊല്ലുകയായിരുന്നു. ഉമേഷിന്റെ ഭാര്യയും മകനും മറ്റൊരു വാഹനത്തിൽ പിന്നാലെയുണ്ടായിരുന്നു.
അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെത്തുടർന്ന് എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
നൂപുർ ശർമയെ പിന്തുണച്ചതിനാണ് ഉമേഷിനെ കൊന്നതെന്നു പ്രതികൾ സമ്മതിച്ചെന്നും പോലീസ് ഇക്കാര്യം മറച്ചുവയ്ക്കുകയാണെന്നും പ്രാദേശിക ബിജെപി നേതാവ് തുഷാർ ഭാരതീയ ആരോപിച്ചു.
മതവിദ്വേഷമുള്ള സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കഴിഞ്ഞദിവസം രണ്ടുപേർ കഴുത്തറത്തു കൊന്നിരുന്നു.
അമരാവതിയിലെ കൊലയും സമാനമെന്നു സംശയം
03:34 AM Jul 03, 2022 | Deepika.com