മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയെ പിന്തുണയ്ക്കുന്ന വിമത എംഎൽഎമാർ ഗോവയിൽനിന്ന് മുംബൈയിലെത്തി. നിയമസഭയുടെ ദ്വിദിന പ്രത്യേക സമ്മേളനം ഇന്നു തുടങ്ങാനിരിക്കെയാണിത്. സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഷിൻഡെ സർക്കാർ നാളെ സഭയിൽ വിശ്വാസവോട്ടെടുപ്പിനെയും അഭിമുഖീകരിക്കും.
അവിശ്വാസപ്രമേയ നോട്ടീസിനെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന് സ്പീക്കറുടെ ചുമതലകൾ ഇപ്പോഴും വഹിക്കാമെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വാദം. കോൺഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ സ്പീക്കർപദവി ഒഴിഞ്ഞുകിടക്കുകയാണ്. സ്പീക്കർ തെരഞ്ഞെടുപ്പിന് ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജൻ സാൽവി നാമനിർദേശപത്രിക സമർപ്പിച്ചുണ്ട്. ശിവസേനയുടെയും എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് നീക്കം. ബിജെപി അംഗം രാഹുൽ നാർവികറും പത്രിക സമർപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുഖ്യമന്ത്രി ഷിൻഡെ സഭയിൽ വിശ്വാസവോട്ടെടുപ്പിനെ അഭിമുഖീകരിക്കും. ശിവസേനയിലെ 39 വിമതരുൾപ്പെടെ ഷിൻഡെ പക്ഷത്തെ അന്പതോളം എംൽഎമാർ ഗോവയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകുന്നേരമാണ് മുംബൈയിലെത്തിയത്. ഇന്നലെ പുലർച്ചെ ഗോവയിലെത്തിയ ഷിൻഡെക്കൊപ്പം എംഎൽഎമാർ മടങ്ങുകയായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. വിമാനത്താവളം മുതൽ ഹോട്ടൽവരെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഗവർണർ നിർദേശിച്ച സത്യപ്രതിജ്ഞയെ നേരിടണമെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവച്ചത്. വ്യാഴാഴ്ച ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ശിവസേനയിലെ യഥാർഥവിഭാഗം ഏതാണെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം തുടങ്ങുമെന്ന് ശിവസേന അധ്യക്ഷൻ ശരത് പവാർ പറഞ്ഞു.
പാർട്ടി വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ ഷിൻഡെയെ ശിവസേനാ നേതൃപദവിയിൽനിന്ന് നീക്കംചെയ്തതായി വെള്ളിയാഴ്ച ശിവസേനാ അധ്യക്ഷൻ ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ കോടതിയെ സമീപിക്കണമെന്ന് ഷിൻഡെ പക്ഷത്തെ എംഎൽഎ ദീപക് കേസർകർ മുഖ്യമന്ത്രിയോടെ ആവശ്യപ്പെടുകയും ചെയ്തു.
മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
03:33 AM Jul 03, 2022 | Deepika.com