ഗോഹട്ടി: മണിപ്പുരിലെ നോനിയിലുള്ള തുപുലിൽ റെയിൽവേ നിർമാണക്യാന്പിൽ കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 38 പേർക്കായി തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം പൂർത്തിയാകാൻ മൂന്നുദിവസമെങ്കിലും എടുക്കുമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി ബിരേൻ സിംഗ് അറിയിച്ചു. ദുരന്തമേഖലയിൽ സ്ഥിതിഗതികൾ അതിസങ്കീർണമാണ്. കനത്ത മഴയെത്തുടർന്ന് രക്ഷാപ്രവർത്തനം വൈകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
മരിച്ചവരിൽ പത്തുപേർ ടെറിട്ടോറിയൽ ആർമി ജവാന്മാരാണെന്നും ഇതിൽ ഒന്പതുപേർ ബംഗാളിൽനിന്നുള്ളവരാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ഒരു സൈനികനുൾപ്പെടെ ആസാമിൽനിന്നുള്ള എട്ടുപേർ ദുരന്തത്തിൽ കൊല്ലപ്പെട്ടതായി മന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. റെയിൽവേ എൻജിനിയർ ഉൾപ്പെടെ ആസാം നിവാസികളായ പന്ത്രണ്ടു പേരെ കാണാതായതായും മന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന തുപുൽ യാർഡ് റെയിൽവേ നിർമാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. റെയിൽവേ ലൈൻ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും അവർക്ക് സുരക്ഷ നൽകാനായി ഉണ്ടായിരുന്ന ജവാന്മാരുമാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.
മണിപ്പുർ ദുരന്തം: മരണം 25 ആയി
03:33 AM Jul 03, 2022 | Deepika.com