സെബി മാത്യു
ന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പു പറയണമെന്നു സുപ്രീംകോടതി. കേസിൽ നൂപുർ ശർമയെ അതിരൂക്ഷമായി വിമർശിച്ച കോടതി, വിവാദ പരാമർശത്തിനു വേദിയൊരുക്കിയ ചാനലിനെയും ഡൽഹി പോലീസിനെയും കുറ്റപ്പെടുത്തി.
നൂപുർ ശർമ മാപ്പെഴുതി നൽകുന്ന കാര്യം അഭിഭാഷകൻ പരാമർശിച്ചപ്പോൾ വിവാദ പരാമർശം നടത്തിയ അതേ ടെലിവിഷൻ ചാനലിലൂടെ രാജ്യത്തോടു മാപ്പു പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പരാമർശം പിൻവലിച്ചു മാപ്പു പറയുന്നതിൽ ഇപ്പോൾതന്നെ വളരെ വൈകി. മാത്രമല്ല, വികാരങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ എന്ന മട്ടിലാണ് അവർ മാപ്പു പറയാൻ തയാറായിരിക്കുന്നത്. അതു പോരാ, നിരുപാധികം മാപ്പു പറഞ്ഞേ മതിയാകൂ. രാജ്യത്താകെ തീ പടർത്തിയത് ഇവരാണ്. രാജ്യത്ത് ഇപ്പോൾ നടക്കുന്നതിനെല്ലാം ഉത്തരവാദി ഇവർ മാത്രമാണെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് പറഞ്ഞു.
പ്രവാചകനിന്ദയുടെ പേരിൽ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂപുർ ശർമ സുപ്രീംകോടതിയിലെത്തിയത്. കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നും നൂപുർ ശർമ ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയെ സമീപിച്ചത് നൂപുർ ശർമയുടെ ധാർഷ്ട്യമാണു പ്രകടമാക്കുന്നത്. തന്റെ കേസ് കേൾക്കാൻ മജിസ്ട്രേറ്റ് കോടതിയൊന്നും പോരെന്നാണോ അവർ കരുതിയത്?
നൂപുർ ശർമ ടെലിവിഷൻ ചർച്ചയിൽ പറഞ്ഞത് തങ്ങൾ കണ്ടതാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ടെലിവിഷൻ ചർച്ച നടന്നത്.
അവതാരകയുടെ ചോദ്യത്തോടു പ്രതികരിച്ചുകൊണ്ടാണ് നൂപുർ ശർമ പരാമർശം നടത്തിയത് എന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അങ്ങനെയെങ്കിൽ അവതാരകയ്ക്കെതിരേയും കേസെടുക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
പരാമർശം പിൻവലിക്കണമെന്ന് ഹർജി
നൂപുർശർമയ്ക്ക് നേരേ സുപ്രീംകോടതി ഇന്നലെ ഉന്നയിച്ച നിശിത വിമർശനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് പരാതി. ഡൽഹി സ്വദേശി അജയ് ഗൗതമിന്റെ കത്താണ് ഹർജിയായി ഫയൽ ചെയ്തിരിക്കുന്നത്.
നൂപുർ ശർമയോടു സുപ്രീംകോടതി; രാജ്യത്തോടു മാപ്പുപറയണം
12:56 AM Jul 02, 2022 | Deepika.com