ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പക്ഷത്തു ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ ശിവസേനയുടെ എംപിമാർ. അതേസമയം, ഒരു ഡസനോളം എംപിമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണു ഷിൻഡെപക്ഷത്തിന്റെ അവകാശവാദം. ലോക്സഭയിൽ 19ഉം രാജ്യസഭയിൽ മൂന്നും എംപിമാരാണു ശിവസേനയ്ക്കുള്ളത്.
ശിവസേന നിയമസഭാകക്ഷിയിലുണ്ടായ പിളർപ്പ് ലോക്സഭയിലും ഉണ്ടാകുമെന്നാണു ബിജെപിക്കാരനായ കേന്ദ്രമന്ത്രി പറയുന്നത്. ഏക്നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപിയുമായ ഡോ. ശ്രീകാന്ത് ഷിൻഡെ വിമതപക്ഷത്തെത്തിക്കഴിഞ്ഞു. യവത്ത്മാളിൽനിന്ന് അഞ്ചു തവണ ലോക്സഭാംഗമായ ഭാവന ഗാവ്ലി വിമതപക്ഷത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
ഹിന്ദുത്വവിഷയത്തിൽ വിമത എംഎൽഎമാരുടെ പരാതികൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു മുന്പു ഭാവന കത്തയച്ചിരുന്നു. താനെയിൽനിന്നുള്ള ലോക്സഭാംഗമായ രാജൻ വിചാരെയും ഷിൻഡെപക്ഷത്തേക്കു കൂറുമാറിയേക്കാം.
ഷിൻഡെയുടെ രാഷ്ട്രീയഗുരുവായ ആനന്ദ് ദിഘേയുടെ ഉറ്റ അനുയായി ആണ് രാജൻ വിചാരെ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭാവന ഗാവ്ലിയെ ചോദ്യംചെയ്തിരുന്നു. ഭാവന നേതൃത്വം നല്കുന്ന സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ ചോദ്യംചെയ്യൽ.
ഇഡിയുടെ കുരുക്കിൽനിന്നു രക്ഷപ്പെടാൻ ഭാവന ഷിൻഡെപക്ഷത്ത് എത്തുമെന്നാണു റിപ്പോർട്ട്.
ഷിൻഡെപക്ഷത്തു ചേരുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ ശിവസേന എംപിമാർ
12:35 AM Jul 02, 2022 | Deepika.com