മുംബൈ: മഹാരാഷ്ട്രയിൽ അപ്രതീക്ഷിത രാഷ്ട്രീയനീക്കത്തിനൊടുവിൽ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി. ഇതോടെ പത്തുദിവസമായി തുടരുന്ന രാഷ്ട്രീയനാടകത്തിനു പര്യവസാനമായി. നാളെ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നു ഷിൻഡെയോടു ഗവർണർ നിർദേശിച്ചു.
ഷിൻഡെ മുഖ്യമന്ത്രിയാകുമെന്നു ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത് ഏവരെയും അന്പരിപ്പിച്ചു. ഷിൻഡെയ്ക്കൊപ്പം ഗവർണറെ കണ്ടശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഫഡ്നാവിസിന്റെ പ്രഖ്യാപനം. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നും ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ഇന്നലെ രാത്രി ഏഴരയ്ക്കു രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ ഭഗത് സിംഗ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാണു ഷിൻഡെ. മന്ത്രിസഭാ വികസനം പിന്നീടു നടക്കും. വിമത ശിവസേനക്കാരും ബിജെപിക്കാരും ഏതാനും സ്വതന്ത്ര എംഎൽഎമാരും മന്ത്രിസഭയിലുണ്ടാകും. ഇന്നലെ രാവിലെയാണു ഷിൻഡെയും വിമത എംഎൽഎമാരും ഗോവയിൽനിന്നു മുംബൈയിലെത്തിയത്.
താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാഡി മണ്ഡലത്തെയാണ് ഏക്നാഥ് ഷിൻഡെ(58) പ്രതിനിധീകരിക്കുന്നത്. താനെ മേഖലയിലും മുംബൈയിലും വൻ സ്വാധീനമുള്ള നേതാവായ ഷിൻഡെ, താക്കറെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായിരുന്നു. അന്തരിച്ച നേതാക്കളായ ബാൽ താക്കറെയ്ക്കും രാഷ്ട്രീയ ഗുരുനാഥൻ ആനന്ദ് ദിഗെയ്ക്കും ആദരാഞ്ജലി അർപ്പിച്ചായിരുന്നു ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിയാകാനില്ലെന്നായിരുന്നു ഫഡ്നാവിസ് പ്രസ്താവിച്ചത്. ഫഡ്നാവിസ് മന്ത്രിസഭയിലുണ്ടാകുമെന്നു മിനിറ്റുകൾക്കകം ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രഖ്യാപിച്ചു.
2014-2019 കാലത്ത് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്തു ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. നിലവിൽ പ്രതിപക്ഷനേതാവായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമായിരുന്നു ഏക്നാഥ് ഷിൻഡെ.
ബിജെപി ലക്ഷ്യം ശിവസേനയെ തകർക്കൽ
ശിവസൈനികനെ മുഖ്യമന്ത്രിയാക്കിയാൽ സ്ഥാനമൊഴിയാൻ തയാറാണെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു ഷിൻഡെയിലൂടെ മറുപടി നല്‍കിയിരിക്കുകയാണു ബിജെപി. ശിവസേനയെ കൂടുതൽ ദുർബലമാക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിജെപി ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം നല്‍കിയതെന്നാണു വിലയിരുത്തൽ.
2024 ലോക്സഭാ തെരഞ്ഞെടുപ്പും ബിജെപി ലക്ഷ്യംവയ്ക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രബലമായ മറാഠ വിഭാഗത്തെ ഒപ്പംനിർത്തുകയെന്ന ലക്ഷ്യവുമുണ്ട്. എൻസിപി, ശിവസേന പാർട്ടികൾക്കൊപ്പമാണു മറാഠ വിഭാഗം നിലകൊള്ളുന്നത്. മറാഠ വിഭാഗക്കാരനാണ് ഏക്നാഥ് ഷിൻഡെ.
ബാലസാഹെബ് താക്കറെയുടെ ശിവസൈനികനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ഫഡ്നാവിസ് വലിയ ഹൃദയവിശാലത പ്രകടിപ്പിച്ചുവെന്ന് ഏക്നാഥ് ഷിൻഡെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുന്നതിനു ബിജെപി എതിരാണെന്നു ഫഡ്നാവിസ് പറഞ്ഞു.
ബാൽ താക്കറെ ജീവിതകാലം എതിർത്ത പാർട്ടികളു(കോൺഗ്രസും എൻസിപി)മായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയത്. മഹാവികാസ് അഗാഡി സഖ്യം അഴിമതി നിറഞ്ഞതാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ടു മന്ത്രിമാർ ജയിലിലാണ് -ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
39 വിമതർ ഉൾപ്പെടെ 50 എംഎൽഎമാരാണു ഷിൻഡെയ്ക്കൊപ്പമുള്ളത്. നിയമസഭയിലെ വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 106 എംഎൽഎമാരുണ്ട്. 164 പേരുടെ പിന്തുണയാണു ഷിൻഡെ-ബിജെപി സഖ്യം അവകാശപ്പെടുന്നത്.
കക്ഷിനില
ആകെ സീറ്റ്-288
ഒഴിവ് -1
ബിജെപി-106
ശിവസേന - 16
ശിവസേന വിമതപക്ഷം-39
എൻസിപി-53
കോൺഗ്രസ്-44
ബഹുജൻ വികാസ് അഘാഡി-3
സമാജ്വാദി പാർട്ടി-2
എഐഎംഐ-2
പ്രഹർ ജനശക്തി പാർട്ടി-2
എംഎൻഎസ്-1
സിപിഎം-1
പിഡബ്ല്യുപി-1
സ്വാഭിമാനി പക്ഷ-1
രാഷ്ട്രീയ സമാജ് പക്ഷ-1
ജൻസുരാജ്യ ശക്തി പാർട്ടി-1
ക്രാന്തികാരി ഷേത്കാരി പാർട്ടി-1
സ്വതന്ത്രർ-13
മഹാരാഷ്ട്രയിൽ ഷിൻഡെ മുഖ്യമന്ത്രി
02:23 AM Jul 01, 2022 | Deepika.com